
വീടിന് മുന്നിൽ ‘വൃക്കയും കരളും വിൽക്കാനുണ്ടെ’ന്ന് ബോർഡ് വെച്ച് ദമ്പതികൾ. തിരുവനന്തപുരം കുര്യാത്തി സ്വദേശി സന്തോഷ് കുമാറും ഭാര്യയുമാണ് വാടകവീടിന് മുന്നിൽ ഇത്തരം ബോർഡ് വെച്ചത്. ബോർഡിൻ്റെ ചിത്രം ഇതിനോടകം സോഷ്യൽ മീഡിയകളിൽ വൈറലായി.
അമ്മയുടെ പേരിൽ വർഷങ്ങൾക്ക് മുൻപ് എഴുതികൊടുത്ത കടമുറി സഹോദരനിൽ നിന്ന് വിട്ടുകിട്ടണമെന്നാണ് ഇവരുടെ ആവശ്യം. കരിമഠം കോളനിക്കുള്ളിൽ പുത്തൻ റോഡിലെ വീടിന് മുന്നിലാണ് ഇങ്ങനെയൊരു ബോർഡ്. ഉപജീവനമായിരുന്ന കടമുറിയെ ചൊല്ലി സഹോദരനുമായി തർക്കമായതോടെയാണ് ജീവിതം വഴിമുട്ടിയത്.

ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതിനാൽ ഭാരമുള്ള മറ്റ് ജോലികൾ ചെയ്യാൻ തനിക്ക് കഴിയില്ലെന്നാണ് സന്തോഷ് പറയുന്നത്. അമ്മ മരിച്ചതോടെ ഏഴ് മക്കൾക്കും അവകാശമുള്ള കടമുറി എങ്ങനെ വിട്ടുകൊടുക്കുമെന്ന് സന്തോഷ് കുമാറിൻ്റെ സഹോദരൻ മണക്കാട് ചന്ദ്രൻകുട്ടി ചോദിക്കുന്നു.
