
പാലക്കാട്: ഉത്സവപറമ്പില്‍ നിന്നും റോഡമിന്‍ -ബി കലര്‍ന്ന മിഠായികള്‍ പിടികൂടി. പാലക്കാട് മണപ്പുള്ളിക്കാവില്‍ ഉത്സവ പറമ്പില്‍ നിന്നുമാണ് റോഡമിന്‍ -ബി കലര്‍ന്ന മിഠായികള്‍ പിടികൂടിയത്. പാലക്കാട് ജില്ലാ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് മിഠായികള്‍ കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ അസിസ്റ്റണ്ട് കമ്മീഷണര്‍ വി.ഷണ്മുഖൻ്റെ നേതൃത്വലായിരുന്നു പരിശോധന.
വസ്ത്രങ്ങളില്‍ നിറം പകരാന്‍ ഉപയോഗിക്കുന്ന രാസവസ്‌തുവാണ് റോഡമിന്‍- ബി. ഉത്സവപ്പറമ്പിലെ ചോക്ക് മിഠായിയിലാണ് ഇത് നിറത്തിനായി ഉപയോഗിച്ചിരിക്കുന്നത്. റോഡമിന്‍- ബി ശരീരത്തില്‍ ചെന്നാല്‍ കാന്‍സറും കരള്‍ രോഗങ്ങളും ഉണ്ടാകുമെന്ന് പഠനങ്ങള്‍ പറയുന്നു. യു.എസ് നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ വെബ്സൈറ്റ് അപകടകാരിയായി വിലയിരുത്തിയ രാസവസ്‌തുവാണ് റോഡമിന്‍- ബി. ഭക്ഷ്യ വസ്‌തുക്കളില്‍ ഉപയോഗിക്കുന്ന ഫുഡ് കളറണ്ടാണ് ഇത്. മുളകുപൊടിയിലും മറ്റും വളരെ ചെറിയ അളവില്‍ റോഡിമിന്‍- ബി ഉപയോഗിക്കുന്നതായി കാണപ്പെടാറുണ്ട്.

റോഡമിന്‍- ബിയുടെ ദീര്‍ഘകാലത്തെ ഉപയോഗം ശരീരകോശങ്ങള്‍ നശിക്കാന്‍ കാരണമാകും. റോഡിമിന്‍ ശരീരത്തില്‍ പ്രവേശിക്കുന്നതോടെ ഈ രാസവസ്‌തു കോശങ്ങളില്‍ ഓക്സിഡേറ്റിവ് സ്ട്രെസ് ഉണ്ടാക്കും. പിന്നാലെ കരളിൻ്റെ പ്രവര്‍ത്തനം താളംതെറ്റുകയും, ക്യാന്‍സറിന് വരെ കാരണമാവുകയും ചെയ്യും. ഒപ്പം, തലച്ചോറിലെ സെറിബെല്ലം കോശങ്ങളിലും ബ്രെയിന്‍ സ്റ്റെമ്മിലും അപോപ്റ്റോ- സിസിൻ്റെ വേഗത കൂട്ടുകയും ചെയ്യും.
റോഡമിന്‍- ബിയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ അടുത്ത് തമിഴ്‌നാട്ടില്‍ പഞ്ഞിമിഠായി നിരോധിച്ചിരുന്നു. റോഡമിന്‍- ബിയുടെ സാന്നിധ്യത്തിൻ്റെ പേരില്‍ പോണ്ടിച്ചേരിയിലും പഞ്ഞിമിഠായി വില്‍പ്പന നിരോധിക്കാന്‍ ലഫ്റ്റനണ്ട് ഗവര്‍ണർ തമിഴിസൈ സൗന്ദര്‍രാജന്‍ മുമ്പ് ഉത്തരവിട്ടിരുന്നു.
