
ഉഡുപ്പി: മാല്‍പെ തൃപ്‌തി നഗറില്‍ പ്രവാസിയുടെ ഭാര്യയെയും മൂന്നുമക്കളെയും വെട്ടി കൊലപ്പെടുത്തിയ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്‌ത എയര്‍ ഇന്ത്യ ജീവനക്കാരനെ റിമാണ്ട് ചെയ്‌തു. മഹാരാഷ്ട്ര സാംഗ്ലി സ്വദേശിയായ പ്രവീണ്‍ അരുണ്‍ ചൗഗലെ (35) ആണ് ഉഡുപ്പി പൊലീസ് അറസ്റ്റ് ചെയ്‌തത്. ബെലഗാവി ജില്ലയിലെ കുടച്ചിയില്‍ നിന്നാണ് പ്രവീണിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
തൃപ്‌തി നഗറിലെ ഹസീന (46), മക്കളായ അഫ്‌നാൻ (23), ഐനാസ് (21), അസീം (12) എന്നിവരെ ഇക്കഴിഞ്ഞ ഞായറാഴ്‌ചയാണ് വീട്ടില്‍ അതിക്രമിച്ചു കയറിയ മുഖംമൂടിധാരി വെട്ടിക്കൊലപ്പെടുത്തിയത്. ആദ്യം പ്രതിയെ തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീടാണ് കൊലപാതകത്തിന് പിന്നില്‍ പ്രവീണ്‍ ആണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതും പ്രതി അറസ്റ്റിലായതും. കൊലപാതകം സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്.

പ്രവീണും കൊല്ലപ്പെട്ട അഫ്‌നാനും എയര്‍ ഇന്ത്യയിലെ ജീവനക്കാരാണ്. കൊല്ലപ്പെട്ട ഐനാസ് എയര്‍ ഹോസ്റ്റസായാണ് ജോലി ചെയ്‌തിരുന്നത്. ഇവര്‍ തമ്മിലുള്ള പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് അന്വേഷണത്തില്‍ ലഭിച്ച സൂചന. പ്രവീണും ഐനാസും തമ്മിലുള്ള ബന്ധവും സ്വര്‍ണ ഇടപാടുകള്‍ അടക്കമുള്ള വിഷയങ്ങളും കൊലപാതകത്തിലേക്ക് നയിച്ചിരിക്കാമെന്നാണ് പൊലീസ് ആദ്യ നിഗമനം.
കൂട്ടക്കൊലപാതകം നടക്കുമ്പോള്‍ ഐനാസിൻ്റെ മുത്തശ്ശി ഹാജി റാബിയും വീട്ടിലുണ്ടായിരുന്നു. കുളിമുറിയില്‍ കയറി വാതിലടച്ചാണ് ഹാജിറാബി അക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്.
ഞായറാഴ്‌ച പട്ടാപ്പകല്‍ കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം ഉഡുപ്പിയെ നടുക്കത്തിലാക്കിയിരുന്നു. നിലവിളി കേട്ട് ഐനാസിൻ്റെ വീട്ടിലേക്ക് ഓടിയെത്തിയ അയല്‍വാസിയായ പെണ്‍കുട്ടിയെ അക്രമി ഭീഷണിപ്പെടുത്തി ഓടിക്കുകയായിരുന്നു.
