‘മൃതദേഹം മോർച്ചറിയിൽ നിന്നെടുത്ത് അനാദരവ് കാട്ടി പ്രതിഷേധിച്ച അതിനോട് യോജിപ്പില്ല’; ഇനി പ്രതിഷേധത്തിന് ഇല്ലെന്ന് ഇന്ദിരയുടെ സഹോദരൻ

  • Post category:Kerala / news / trending
  • Reading time:1 min read
You are currently viewing ‘മൃതദേഹം മോർച്ചറിയിൽ നിന്നെടുത്ത് അനാദരവ് കാട്ടി പ്രതിഷേധിച്ച അതിനോട് യോജിപ്പില്ല’; ഇനി പ്രതിഷേധത്തിന് ഇല്ലെന്ന് ഇന്ദിരയുടെ സഹോദരൻ

കോതമംഗലത്ത് കാട്ടാന ആക്രമണത്തിൽ വയോധിക മരിച്ച സംഭവത്തിൽ പ്രതിഷേധം രാഷ്ട്രീയ വത്കരിച്ചതിനോട് യോജിപ്പില്ലെന്ന് സഹോദരൻ. മൃതദേഹം മോർച്ചറിയിൽ നിന്ന് ബലമായി എടുത്ത് പ്രതിഷേധിച്ചതിനോട് യോജിപ്പില്ല. മൃതദേഹത്തോട് അനാദരവ് കാട്ടിയെന്നും സഹോദരൻ സുരേഷ് പ്രതികരിച്ചു.

പ്രതിഷേധമൊക്കെ വേണ്ടതാണ്. പക്ഷേ, അതിനെ രാഷ്ട്രീയ വത്കരിക്കുന്നതിനോട് യോജിപ്പില്ല എന്ന് സുരേഷ് പ്രതികരിച്ചു. മൃതദേഹം മോർച്ചറിയിൽ നിന്ന് ബലമായി കൊണ്ടു വന്നതിനോട് യോജിപ്പില്ല. നമ്മുടെ ബന്ധുക്കളിലാരെങ്കിലും മരിച്ചാൽ അതിൻ്റെ വിഷമം കാണുമല്ലോ. അതിനിടയിൽ ഇവരിങ്ങനെ നിഷ്ടുരമായി ചെയ്യുമെന്ന് വിചാരിച്ചില്ല.

പൊലീസുകാർ അവരുടെ ജോലിയാണ് ചെയ്‌തത്. പ്രതിഷേധക്കാർ മൃതദേഹത്തോട് അനാദരവ് കാട്ടി. മൃതദേഹം അഞ്ചാറ് മണിക്കൂറ് വെയിലത്ത് വച്ചു. അതിനോടൊന്നും യോജിപ്പില്ലായിരുന്നു. ഇനി പ്രതിഷേധിക്കാനില്ല എന്നും സുരേഷ് പറഞ്ഞു.

Courtesy:24NewsMalayalam

ആശുപത്രിയിൽ നിന്ന് ഡി.സി.സി പ്രസിഡണ്ട് മുഹമ്മദ് ഷിയാസിൻ്റെ നേതൃത്വത്തിൽ ബല പ്രയോഗത്തിലൂടെ ആണ് ഇന്ദിരയുടെ മൃതദേഹം പ്രതിഷേധക്കാർ കൈക്കലാക്കിയത്. കളക്ടറുൾപ്പെടെ എത്തിയിട്ടും പരിഹാരമായിരുന്നില്ല. പോസ്റ്റുമോർട്ടം അടക്കമുള്ള നടപടികൾ അനുവദിക്കില്ലെന്ന് ആയതോടെ പൊലീസ് ബലം പ്രയോഗിക്കുകയായിരുന്നു.

ബന്ധുക്കളുടെ സമ്മതതോടെയാണ് മൃതദേഹവുമായി പ്രതിഷേധം നടത്തുന്നതെന്ന് പ്രതിഷേധക്കാർ അറിയിച്ചിരുന്നു. ഡീൻ കുര്യാക്കോസ്, മാത്യു കുഴൽനാടൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം. അന്തിമ നടപടികൾ പൂർത്തിയാകും മുമ്പ് മൃതദേഹം പ്രതിഷേധക്കാർ കൊണ്ടുപോയെന്ന് പൊലീസ് പറയുന്നു.

സംഭവത്തിൽ മാത്യു കുഴൽനാടൻ എം.എൽ.എ, എറണാകുളം ഡി.സി.സി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കോതമംഗലത്തെ ഉപവാസ സമരവേദിയിൽ നിന്നാണ് നേതാക്കളെ കസ്റ്റഡിയിൽ എടുത്തത്.

മുഹമ്മദ് ഷിയാസിനെ ഊന്നുകൽ സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്ന് സൂചനയുണ്ടെങ്കിലും നേതാക്കൾ എവിടെയെന്ന് കൃത്യമായി ആർക്കും അറിയില്ലെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. മൂന്ന് മണിയോടെ ഇരുവർക്കും ഇടക്കാല ജാമ്യം അനുവദിച്ചു.

കൃഷി വിളവെടുപ്പിനിടെ ആണ് ആനയുടെ ആക്രമണം ഉണ്ടായത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്ന അഞ്ചാമത്തെയാളാണ് ഇന്ദിര. ആനകളെ തുരത്താൻ നാട്ടുകാർ ആവശ്യപ്പെട്ടിരുന്നെങ്കിലും കൃത്യമായി ഇടപെടൽ ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. കാട്ടാന ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഇന്ദിരയെ കോതമംഗലം ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

0Shares