ലോകം പലസ്തീനൊപ്പം; അമേരിക്കയിലും ബ്രിട്ടനിലും പതിനായിരങ്ങള്‍ അണിനിരന്നു, കത്തുന്ന ഗസ്സയിൽ കരയുദ്ധത്തിലേക്ക്, അതിർത്തികളിൽ സൈന്യങ്ങൾ വിന്യസിച്ചു

You are currently viewing ലോകം പലസ്തീനൊപ്പം; അമേരിക്കയിലും ബ്രിട്ടനിലും പതിനായിരങ്ങള്‍ അണിനിരന്നു, കത്തുന്ന ഗസ്സയിൽ കരയുദ്ധത്തിലേക്ക്, അതിർത്തികളിൽ സൈന്യങ്ങൾ വിന്യസിച്ചു

ഗസ്സയിൽ കരയുദ്ധ കോപ്പുകളുമായി അതിർത്തികളിൽ സൈന്യങ്ങളെ വിന്യസിച്ചു. വംശഹത്യ ശക്തികളാണ് അതിന്‍റെ രാഷ്ട്രീയത്തില്‍ മേധാവിത്വം പുലര്‍ത്തുന്നത്. ഗസ്സയില്‍ വൈദ്യുതിയും വെള്ളവും ഇന്ധനവും ഭക്ഷണവും നിഷേധിച്ചു കൊണ്ടുള്ള ‘സമ്പൂര്‍ണ ഉപരോധ’ത്തെ കുറിച്ചാണ് ഇസ്രായേല്‍ പ്രതിരോധമന്ത്രി സംസാരിക്കുന്നത്. ”മനുഷ്യമൃഗങ്ങളോടാണ് ഞങ്ങളുടെ യുദ്ധം. അതിന് അനുസരിച്ചായിരിക്കും ഞങ്ങളുടെ നിലപാട്”. എത്ര വിലകുറഞ്ഞ നിരര്‍ഥക പ്രയോഗം.!

മനുഷ്യരിലും താഴ്ന്ന നിലയില്‍ ഫലസ്തീനികളെ പരിഗണിക്കുകയെന്നത് ഇസ്രായേലിന്‍റെ പ്രഖ്യാപിത നിലപാടാണ്. ഏറെ കൊട്ടിഘോഷിച്ചിരുന്ന ദ്വിരാഷ്ട്ര പരിഹാരം എന്ന നിര്‍ദേശം വ്യവസ്ഥാപിതമായും മനഃപൂര്‍വമായും അവര്‍ വിട്ടുകളഞ്ഞിരിക്കുന്നു. അത് ഗസ്സൻ ജനതയെ ഭൂമിയിലെ ഏറ്റവും നിരാര്‍ദ്രമായ നരകത്തില്‍ കൊണ്ടുതള്ളി.

ന്യൂയോര്‍ക്ക് അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെടെയുള്ള വമ്പൻ രാഷ്ട്രങ്ങള്‍ ഇസ്രയേലിന് പിന്നില്‍ അണിനിരന്നിട്ടും ജനഹൃദയങ്ങള്‍ ഗാസയിലെ ആക്രമിക്കപ്പെടുന്ന ജനങ്ങള്‍ക്കൊപ്പമെന്ന് വ്യക്തമാക്കി ലോകമെമ്പാടും പലസ്തീൻ ഐക്യദാര്‍ഢ്യ പ്രകടനങ്ങള്‍. ഇറാഖ് അടക്കമുള്ള അറബ് രാജ്യങ്ങളില്‍ വെള്ളിയാഴ്‌ച നടന്ന പതിനായിരങ്ങള്‍ അണിനിരന്ന പ്രതിഷേധങ്ങള്‍ ശനിയാഴ്‌ച യുറോപ്യൻ രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും പടര്‍ന്നു.

ഇസ്രയേലിനുള്ള അചഞ്ചല പിന്തുണ അമേരിക്കൻ സര്‍ക്കാര്‍ ആവര്‍ത്തിച്ച്‌ വ്യക്തമാക്കിയിട്ടും ന്യൂയോര്‍ക്കും വാഷിങ്ടണ്‍ ഡി.സിയുമടക്കം രാജ്യത്തെ വിവിധ നഗരങ്ങളില്‍ ‘സ്വതന്ത്ര പലസ്തീൻ’ മുദ്രാവാക്യമുയര്‍ത്തി വൻജനക്കൂട്ടം പ്രകടനം നടത്തി.

ടൈംസ് സ്ക്വയറില്‍ ഉയര്‍ന്ന ‘നെതന്യാഹു, ഇന്ന് എത്ര കുട്ടികളെ കൊന്നു?’ പ്ലക്കാര്‍ഡുകള്‍, ഹമാസ് കുട്ടികളുടെ കഴുത്തറുത്തെന്ന പ്രസിഡണ്ട് ജോ ബൈഡൻ്റെ വ്യാജ പ്രചാരണത്തിനെതിരായ വിമര്‍ശവുമായി. സമാധാന നീക്കം ശക്തമാക്കാൻ ആവശ്യപ്പെട്ട് ജനീവയിലെ ഐക്യരാഷ്ട്ര സംഘടനാ ആസ്ഥാനത്ത് നിരവധിപേര്‍ ഒത്തുചേര്‍ന്നു.

വ്യാഴാഴ്‌ച 200 അമേരിക്കൻ കോളേജുകളില്‍ പ്രതിരോധദിനം ആചരിച്ചിരുന്നു. ഇസ്രയേലിന് പിന്തുണയായി പടക്കപ്പലയച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിൻ്റെ ഓഫീസ് സ്ഥിതി ചെയ്യുന്ന ഡൗണിങ് സ്ട്രീറ്റിലേക്ക് പതിനായിരങ്ങള്‍ മാര്‍ച്ച്‌ ചെയ്‌തു. ബി.ബി.സി ഓഫീസിന് മുന്നില്‍ പലസ്തീനെ അനുകൂലിച്ച്‌ വൻ ജനക്കൂട്ടം ഒത്തുചേര്‍ന്നു. സ്കോട്ട്ലൻഡിൻ്റെ വിവിധ ഭാഗങ്ങളിലും പ്രതിഷേധം ഉയര്‍ന്നതോടെ സുരക്ഷയ്ക്കായി അധിക പൊലീസിനെ വിന്യസിച്ചു.

നാറ്റോ അംഗരാജ്യമായ പോളണ്ടിലെ വാര്‍സോയിലും ഫിൻലൻഡിലെ ഹെല്‍സിങ്കിയിലും ജനങ്ങള്‍ പലസ്തീൻ പതാക പുതച്ച്‌ ഇസ്രയേലിനെതിരെ പ്രതിഷേധിച്ചു. ജൊഹാന്നസ്ബര്‍ഗ്, ബര്‍ലിൻ, ടോക്യോ, പാരീസ് എന്നിവിടങ്ങളിലും പ്രകടനങ്ങള്‍ നടന്നു. വിവിധ അറബ് രാജ്യങ്ങളിലും പ്രതിഷേധമുയര്‍ന്നു.

0Shares