
കാസർകോട്: കാസർകോട്ടെ ആരാധനാലയങ്ങള്‍ വെള്ളിയാഴ്‌ച ബോംബിട്ട് തകർക്കുമെന്ന് കൊലക്കേസില്‍ വെറുതെ വിട്ട പ്രതിയുടെ പേരില്‍ ഭീഷണി സന്ദേശം സാമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സംഭവത്തിൽ യുവാവിനെ പൊലീസ് വിളിപ്പിച്ച് ചോദ്യം ചെയ്‌തു. അകൗണ്ട് പൊലീസ് പരിശോധിച്ചപ്പോള്‍ ഇത്തരമൊരു കമൻഡ് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് പറയുന്നത്.
പോസ്റ്റ് ഡിലീറ്റ് ചെയ്‌തിട്ടുണ്ടോയെന്നും പൊലീസ് പരിശോധിച്ച് വരുന്നുണ്ട്. യുവാവ് പോസ്റ്റ് ചെയ്‌തിട്ടുണ്ടെങ്കില്‍ യുവാവിനെതിരെയും, ഇയാളുടെ പേരില്‍ വ്യാജ പ്രചാരണമാണ് നടത്തിയതെങ്കില്‍ അവർക്കെതിരെയും കേസെടുക്കുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.
സാമൂഹ്യ മാധ്യമ അകൗണ്ടുകൾ പൊലീസ് പരിശോധിച്ച് വരികയാണ്. അന്വേഷണത്തില്‍ യുവാവിൻ്റെ അകൗണ്ടില്‍ നിന്ന് ഇത്തരമൊരു കമൻഡ് പോസ്റ്റ് ചെയ്‌തിട്ടില്ലെന്നും വിശദമായ പരിശോധന നടത്തി വരുന്നതായും കാസർകോട് ജില്ലാ പൊലീസ് മേധാവി വ്യക്‌തമാക്കി.

ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‌ത രീതിയില്‍ കഴിഞ്ഞ സ്ക്രീൻ ഷോർട്ട് വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലും മറ്റും വ്യാപകമായി പ്രചരിക്കുകയാണ്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് യുവാവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.
താൻ എട്ടാം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂവെന്നും അങ്ങനയൊരു കമൻഡ് ഇട്ടിട്ടില്ലെന്നുമാണ് യുവാവ് പൊലീസിന് മൊഴി നല്‍കിയത്. ഇയാളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് സുഹൃത്തുക്കള്‍ക്ക് മാത്രം കാണുന്ന രീതിയിലാണ്.
ഈ യുവാവിനെ അടക്കം മൂന്ന് പേരെ പ്രമാദമായ കൊലക്കേസില്‍ വെറുതെ വിട്ട നടപടിക്കെതിരെ സർക്കാരും വാദിഭാഗവും ഹൈകോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.
