
വ്യാജ സിം കാര്‍ഡ് തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പുതിയ സിം കാര്‍ഡ് നിയമങ്ങള്‍ കടുപ്പിച്ച് ടെലികോം വകുപ്പ്. നിയമം ലംഘിച്ചാല്‍ 10 ലക്ഷം രൂപവരെ പിഴയടക്കേണ്ടി വരും. സിം കാര്‍ഡ് ഡീലര്‍മാര്‍ക്ക് പൊലീസ് വെരിഫിക്കേഷനും ബയോമെട്രിക് രജിസ്ട്രേഷനും നിര്‍ബന്ധമാക്കി. ടെലികോം ഓപ്പറേറ്റര്‍മാര്‍ക്കാണ് ഇതിന്‍റെ ഉത്തരവാദിത്തം.
പുതിയ നിയമത്തിലെ വ്യവസ്ഥകള്‍:
സിം കാര്‍ഡ് വിൽപനക്കാരുടെ രേഖകള്‍ പരിശോധിച്ച് ശരിയെന്ന് ഉറപ്പാക്കും.
നിരവധി കണക്ഷനുകള്‍ ഒന്നിച്ച് നൽകുന്ന സംവിധാനം റദ്ദാക്കി. ടെലികോം കമ്പനികള്‍ തങ്ങളുടെ ഫ്രാഞ്ചൈസികളും വിൽപന ഏജണ്ടുമാരെയും വിതരണക്കാരെയും രജിസ്റ്റര്‍ ചെയ്യണം.
ഒരു അനുമതിയും ഇല്ലാത്ത ഏജണ്ടുമാര്‍ രാജ്യവിരുദ്ധര്‍ക്ക് സിം കാര്‍ഡ് നൽകുന്നത് തടയാനാണിത്. വിൽപനക്കാര്‍ രേഖാമൂലം ലൈസന്‍സ് സഹിതം കരാര്‍ ഒപ്പിടണം.

നിലവിലുള്ള സിം ഏജണ്ടുമാര്‍ 12 മാസത്തിനകം ഇത്തരം കരാറില്‍ ഒപ്പിടണം. നിയമ വിരുദ്ധ പ്രവര്‍ത്തനം നടത്തിയാല്‍ ഏജണ്ടുമാരുടെ ലൈസന്‍സ് റദ്ദാക്കും. മൂന്നുവര്‍ഷത്തേക്ക് കരിമ്പട്ടികയില്‍ പെടുത്തും.
ഏതെങ്കിലും മൊബൈല്‍ നമ്പര്‍ ഡിസ്‌കണക്‌ട് ആയാല്‍ ആ നമ്പര്‍ 90 ദിവസത്തേക്ക് മറ്റാര്‍ക്കും നൽകില്ല. പുതിയ സിം വാങ്ങുന്നവരുടെ കെ.വൈ.സി (ഉപഭോക്താവിനെ അറിയുക) രേഖകള്‍ നിര്‍ബന്ധം.
പുതിയ സിം എടുക്കാന്‍, ഏജണ്ടുമാര്‍, ആധാര്‍ കാര്‍ഡിലെ ക്യൂ.ആര്‍ കോഡ് സ്‌കാന്‍ ചെയ്‌ത് വ്യക്തിവിവരങ്ങള്‍ നിര്‍ബന്ധമായും ശേഖരിക്കണം. അതായത് ആധാര്‍ കാര്‍ഡിൻ്റെ കോപ്പി മാത്രം പോര എന്നാണ് അർത്ഥം.
