മോര്‍ബി തൂക്കുപാലം അപകടം; മരണസംഖ്യ 141 ആയി ഉയര്‍ന്നു, മരണപ്പെട്ടവരില്‍ ബി.ജെ.പി എം.പിയുടെ കുടുംബത്തിലെ 12 പേര്‍

  • Post category:national / news
  • Reading time:1 min read
You are currently viewing മോര്‍ബി തൂക്കുപാലം അപകടം; മരണസംഖ്യ 141 ആയി ഉയര്‍ന്നു, മരണപ്പെട്ടവരില്‍ ബി.ജെ.പി എം.പിയുടെ കുടുംബത്തിലെ 12 പേര്‍

ന്യൂഡല്‍ഹി: ഗുജറാത്തില്‍ തൂക്കുപാലം തകര്‍ന്ന് ഉണ്ടായ അപകടത്തില്‍ മരണസംഖ്യ ഉയര്‍ന്നു. ഇതുവരെ 141 മരണപ്പെട്ടതായി റിപ്പോര്‍ട്ട്. മോര്‍ബിയില്‍ തകര്‍ന്നത് ബ്രിട്ടീഷ് ഭരണകാലത്തെ പാലമാണ്. അഞ്ചുദിവസം മുമ്പ് പുനര്‍നിര്‍മ്മാണം നടത്തിയിരുന്നു. അപകടത്തിന് പിന്നാലെ 177 പേരെ രക്ഷപ്പെടുത്തി. നിരവധി പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമായി നടക്കുന്നു. മരണപ്പെട്ടവരില്‍ രാജ്‌കോട്ടില്‍ നിന്നുള്ള ബി.ജെ.പി എം.പി മോഹന്‍ഭായ് കല്യാണ്ജി കുന്ദരിയയുടെ പന്ത്രണ്ടോളം കുടുംബാംഗങ്ങളും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്.

‘അപകടത്തില്‍ എനിക്ക് അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ എൻ്റെ കുടുംബത്തിലെ 12 അംഗങ്ങളെ നഷ്ടപ്പെട്ടു. എനിക്ക് എൻ്റെ സഹോദരിയുടെ കുടുംബത്തില്‍ നിന്നുള്ള കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടു. NDRF, SDRF, പ്രാദേശിക ഭരണകൂടം എന്നിവര്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നു. അപകടത്തില്‍ നിന്ന് കുറെപേരെ രക്ഷപ്പെടുത്തി. മച്ചു നദിയിലുള്ളവരുടെ മൃതദേഹങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു, രക്ഷാപ്രവര്‍ത്തന ബോട്ടുകളും സ്ഥലത്തുണ്ട്’, ബി.ജെ.പി. എം.പി പറഞ്ഞു.

അപകടം ഉണ്ടാകുമ്പോള്‍ അഞ്ഞൂറിലേറെ പേര്‍ പാലത്തിലുണ്ടായിരുന്നു. ഗുജറാത്തി പുതുവത്സര ദിനത്തിലാണ് വീണ്ടും പാലം തുറന്നുകൊടുത്തത്. തൂക്കുപാലത്തെ പിന്തുണയ്ക്കുന്ന കേബിളുകള്‍ പൊട്ടി വീഴുകയായിരുന്നു. ഇതോടെ പാലത്തില്‍ ഉണ്ടായിയര്‍ന്ന ആളുകള്‍ നദിയില്‍ പതിച്ചു. മരണപ്പെട്ടവരില്‍ അധികവും സ്ത്രീകളും കുട്ടികളുമാണ്.

അതേസമയം, മരണപ്പെട്ടവര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപയുമാണ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും പ്രഖ്യാപിച്ചിട്ടുള്ളത്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നാലുലക്ഷം രൂപ സഹായധനം നല്‍കും.

0Shares