
കാസർഗോഡ്: മഞ്ചേശ്വരം മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി കെ.സുരേന്ദ്രന് വേണ്ടി ചുമരെഴുതി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കുമ്പള ടെംപിൾ റോഡിലാണ് കേന്ദ്രമന്ത്രി ചുമരെഴുതിയത്. കെ.സുരേന്ദ്രനും ബിജെപി ജില്ലാ അധ്യക്ഷ എം.എൽ അശ്വനിയും അദ്ദേഹത്തിൻ്റെ കൂടെയുണ്ടായിരുന്നു. രാവിലെ കുമ്പള ശ്രീകൃഷ്ണക്ഷേത്രത്തിൽ ദർശനം നടത്തിയ സുരേഷ് ഗോപിയെ ശേഷം ടെംപിൾ റോഡിലേക്ക് മുദ്രാവാക്യം വിളിച്ച് പ്രകടനമായാണ് പ്രവർത്തകർ സ്വീകരിച്ചത്.
കേരളത്തിൽ കോൺഗ്രസിന് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ പോലും സാധിക്കാത്ത സാഹചര്യമാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. സിപിഎമ്മിൽ ചരിത്രത്തിൽ ഇല്ലാത്തവിധം വിമതശല്യം ഉയർന്നു കഴിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ നിർണായക ശക്തിയായി മാറും. യുഡിഎഫിനോ എൽഡിഎഫിനോ ഭൂരിപക്ഷം കിട്ടില്ലെന്നും വലിയ രാഷ്ടീയമാറ്റത്തിനാണ് കേരളം കാത്തിരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. പരിപാടിയിൽ ജില്ലാ അദ്ധ്യക്ഷക്ക് പുറമെ കോഴിക്കോട് മേഖല വൈസ് പ്രസിഡൻറ് വിജയ് കുമാർ റായ്, മണ്ഡലം പ്രസിഡൻ്റ് സുനിൽ അനന്തപുരം, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.രവീന്ദ്രൻ, സുരേഷ് കുമാർ ഷെട്ടി തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.
