ഡല്‍ഹിക്ക് മാത്രമല്ല പടക്ക നിയന്ത്രണം; എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമെന്ന് സുപ്രീം കോടതി, നിരോധിത രാസവസ്‌തുക്കള്‍ പടക്കങ്ങളില്‍ ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു

  • Post category:national / news
  • Reading time:2 mins read
You are currently viewing ഡല്‍ഹിക്ക് മാത്രമല്ല പടക്ക നിയന്ത്രണം; എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമെന്ന് സുപ്രീം കോടതി, നിരോധിത രാസവസ്‌തുക്കള്‍ പടക്കങ്ങളില്‍ ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു

ഉത്സവ സീസണിലെ പടക്ക നിയന്ത്രണം ഡല്‍ഹിയ്ക്ക് മാത്രമല്ല എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമാണെന്ന് സുപ്രീം കോടതി. വായു മലിനീകരണം, ശബ്‌ദ മലിനീകരണം എന്നിവ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ മുന്‍ ഉത്തരവുകള്‍ പാലിക്കാന്‍ രാജസ്ഥാൻ സർക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ, ജസ്റ്റിസ് എം.എം സുന്ദ്രേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഈ വിഷയത്തില്‍ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളൊന്നും തന്നെ ആവശ്യമില്ലെന്നും മുന്‍ ഉത്തരവുകള്‍ ശ്രദ്ധിച്ചാല്‍ മതിയെന്നും കോടതി രാജസ്ഥാനോട് നിര്‍ദ്ദേശിച്ചു. എല്ലാ സംസ്ഥാനങ്ങള്‍ക്കും ഈ ഉത്തരവ് ബാധകമാണെന്നും കോടതി പറഞ്ഞു.

നിരോധിത രാസവസ്‌തുക്കള്‍ പടക്കങ്ങളില്‍ ഉപയോഗിക്കരുതെന്ന് 2021ല്‍ സുപ്രീം കോടതി നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നതാണ്. എല്ലാ പടക്കങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ല. ബേരിയം സോള്‍ട്ട് അടങ്ങിയ പടക്കങ്ങള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് ബെഞ്ച് അറിയിച്ചു. 2018ലെ സുപ്രീം കോടതി വിധിയനുസരിച്ച് ഹരിത പടക്കങ്ങള്‍ ഉപയോഗിക്കാനാകും. എം.ആര്‍ ഷാ, എ.എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് 2021ല്‍ ഈ നിയന്ത്രണം കൊണ്ടുവന്നത്.

ഈ ഉത്തരവ് അനുസരിച്ച് ഏതെങ്കിലും സംസ്ഥാനങ്ങളില്‍ നിരോധിത രാസവസ്‌തുക്കള്‍ ഉപയോഗിച്ചുള്ള പടക്കം നിര്‍മ്മിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അതിൻ്റെ പൂര്‍ണ ഉത്തരവാദിത്തം അതത് സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ആ പ്രദേശത്തെ പോലീസ് കമ്മീഷണര്‍, പ്രദേശത്തിൻ്റെ ചാര്‍ജുള്ള പോലീസ് ഓഫീസര്‍ എന്നിവര്‍ക്കായിരിക്കും.

അതിനാല്‍ ഉത്തരവ് കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പുവരുത്തണമെന്നും കോടതി അറിയിച്ചിരുന്നു. ദീപാവലി സമയത്ത് രാജസ്ഥാനില്‍ ശബ്‌ദ, വായുമലിനീകരണം കൂടുതലാണെന്നാണ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. ”മാത്രമല്ല, ഇതിപ്പോള്‍ തെരഞ്ഞെടുപ്പ് കാലമാണെന്ന കാര്യവും പരിഗണിക്കേണ്ടതുണ്ട്,” ജസ്റ്റിസ് ബൊപ്പണ്ണ പറഞ്ഞു.

അതേസമയം മലിനീകരണ തോത് വളരെ കുറവാണെന്നായിരുന്നു രാജസ്ഥാന് വേണ്ടി ഹാജരായ അഭിഭാഷകൻ്റെ വാദം. ”ജനങ്ങള്‍ സ്വയം നിയന്ത്രണത്തോടെ ദീപാവലി ആഘോഷിക്കണം. കുറച്ച് പടക്കങ്ങള്‍ ഉപയോഗിച്ച് ദീപാവലി ആഘോഷിക്കാന്‍ ശ്രമിക്കണമെന്നും” അദ്ദേഹം പറഞ്ഞു. ‘ഇക്കാലത്ത് കുട്ടികളല്ല മുതിര്‍ന്നവരാണ് പടക്കങ്ങള്‍ വ്യാപകമായി പൊട്ടിക്കുന്നത്,” എന്നും ജസ്റ്റിസ് ബൊപ്പണ്ണ പറഞ്ഞു.

അതേസമയം പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വരുമ്പോള്‍ അതെല്ലാം കോടതിയുടെ ഉത്തരവാദിത്തമാണെന്ന ചിന്താഗതി ഉണ്ടെന്നും ജസ്റ്റിസ് സുന്ദ്രേഷ് കൂട്ടിച്ചേര്‍ത്തു. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഹരിത പടക്കങ്ങളില്‍ ബേരിയം അടങ്ങിയ പടക്കങ്ങള്‍ കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പടക്കനിര്‍മ്മാതാക്കള്‍ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ കോടതി ഈ ഹര്‍ജി തള്ളുകയായിരുന്നു. ബേരിയം ഉപയോഗിച്ചുള്ള പടക്കങ്ങള്‍ക്കുള്ള നിയന്ത്രണം തുടരുമെന്ന് കോടതി അറിയിക്കുകയും ചെയ്‌തു. സീനിയര്‍ അഭിഭാഷകന്‍ അഡ്വ: ശ്യാം ദിവന്‍ ആണ് പടക്ക നിര്‍മ്മാതാക്കള്‍ക്ക് വേണ്ടി ഹാജരായത്.

പരാതിക്കാര്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകനായ ഗോപാല്‍ ശങ്കരനാരായണനും ഹാജരായിരുന്നു. അതേസമയം ഡല്‍ഹിയുടെ അയല്‍ സംസ്ഥാനങ്ങളില്‍ കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച ഹര്‍ജിയും കോടതിയ്ക്ക് മുന്നിലെത്തിയിരുന്നു. കേസ് സംയുക്ത ബെഞ്ച് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. ഹര്‍ജിയില്‍ മൂന്ന് ആഴ്‌ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കാലാവസ്ഥ വകുപ്പിനോട് കോടതി ആവശ്യപ്പെടുകയും ചെയ്‌തു.

ഡല്‍ഹിയിലെ വായുമലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അയല്‍ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് നിയന്ത്രിക്കണമെന്ന് അതത് സംസ്ഥാന സര്‍ക്കാരുകളോട് കോടതി ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, സുധാന്‍ഷു ദുലിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്.

0Shares