
ന്യൂഡൽഹി: ഗർഭഛിദ്രത്തിന് എല്ലാ സ്ത്രീകൾക്കും അവകാശമെന്ന് സുപ്രീംകോടതി. ഗർഭഛിദ്രവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഭർത്താവിൻ്റെ ലൈംഗിക പീഡനവും ബലാത്സംഗമായി കണക്കാക്കാം. അവിവാഹിതരായ സ്ത്രീകൾക്കും ഗർഭഛിദ്രത്തിന് അവകാശം ഉണ്ടെന്നും കോടതി. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിൻ്റെതാണ് സുപ്രധാന വിധി.
ഭർത്താവിൽ നിന്നുള്ള ലൈംഗികാതിക്രമം ബലാത്സംഗമാകാമെന്ന സുപ്രധാന വിധിയാണ് സുപ്രീംകോടതിയിൽ ഉണ്ടായിരിക്കുന്നത്. വൈവാഹിക ബലാത്സംഗത്തിന് ആദ്യത്തെ നിയമപരമായ ഉത്തരവാണിത്. അവിവാഹിതരായ സ്ത്രീകൾക്ക് പരസ്‌പര സമ്മതത്തോടെയുള്ള ബന്ധത്തിൽ നിന്നുണ്ടാകുന്ന 24 ആഴ്‌ചവരെയുള്ള ഗർഭധാരണം അലസിപ്പിക്കാൻ അവകാശമുണ്ടെന്നും വിധിയിൽ പറയുന്നു.

മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി (MTP) നിയമവും ബന്ധപ്പെട്ട നിയമങ്ങളും വ്യാഖ്യാനിച്ചു കൊണ്ടാണ് സുപ്രീംകോടതിയുടെ വിധി. സുരക്ഷിതവും നിയമപരവുമായ ഗർഭച്ഛിദ്രത്തിന് എല്ലാ സ്ത്രീകൾക്കും അവകാശമുണ്ട്. എം.ടി.പിയുടെ വ്യാഖ്യാനം സാമൂഹിക യാഥാർത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നത് ആയിരിക്കണം.
വിവാഹിതയെന്നോ അവിവാഹിതയെന്നോ ഉള്ള വേര്‍തിരിവ് ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. മാത്രമല്ല, എം.ടി.പി നിയമപ്രകാരം ഭർത്താവിൽ നിന്നുണ്ടാകുന്ന ലൈംഗികാതിക്രമവും ബലാത്സംഗത്തിൻ്റെ പരിധിയിൽ പെടുമെന്നും കോടതി വ്യക്തമാക്കി.
23 ആഴ്‌ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി തേടി 25 കാരിയായ അവിവാഹിതയായ സ്ത്രീ സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി വിധി.

പങ്കാളി വിവാഹം കഴിക്കാൻ വിസമ്മതിച്ചുവെന്നും അതിനാൽ ഗർഭഛിദ്രത്തിന് അനുമതി നൽകണമെന്നും ആവശ്യപ്പെട്ടാണ് യുവതി സുപ്രീംകോടതിയെ സമീപിച്ചത്.
ഹൈക്കോടതി ഹർജി തള്ളിയതോടെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഉഭയ സമ്മതത്തോടെയുള്ള ബന്ധത്തിൽ ഗർഭം ധരിച്ച അവിവാഹിതരായ സ്ത്രീകൾ 2003-ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി റൂള്‍സിൽ ഒരു ക്ലോസിലും ഉൾപ്പെടുന്നില്ലെന്ന് കാണിച്ചായിരുന്നു ഡൽഹി ഹൈക്കോടതി ഗർഭഛിദ്രത്തിന് അനുമതി നിഷേധിച്ചത്.
