
ഡല്‍ഹി: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച് സുപ്രീം കോടതി. ഗവര്‍ണര്‍ക്ക് ബില്ല് പിടിച്ചു വയ്ക്കാൻ അവകാശമില്ല. രണ്ടുവര്‍ഷമായി ബില്ലുകളില്‍ നടപടി എടുക്കാതെ ഗവര്‍ണര്‍ എന്തെടുക്കുക ആയിരുന്നെന്ന് സുപ്രീം കോടതി ചോദിച്ചു.
നിയമസഭ പാസാക്കിയ വിവിധ ബില്ലുകളില്‍ തീരുമാനം എടുക്കാൻ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ കാലതാമസം എടുക്കുന്നതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ പരാമര്‍ശം.
സര്‍ക്കാരിൻ്റെ അവകാശങ്ങളെ അട്ടിമറിക്കാൻ ഗവര്‍ണര്‍ക്ക് കഴിയില്ല. ഈ നടപടിയെ ന്യായീകരിക്കാൻ പറ്റില്ല. ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ച നടപടിയില്‍ തല്‍ക്കാലം ഇടപെടുന്നില്ലെന്നും കോടതി പറഞ്ഞു. ബില്ല് അവതരിപ്പിച്ച മന്ത്രിയും മുഖ്യമന്ത്രിയുമായി ഗവര്‍ണര്‍ ചര്‍ച്ച നടത്തണമെന്നും കോടതി നിര്‍ദേശിച്ചു.

കേരളത്തിൻ്റെ ഹര്‍ജിയില്‍ കോടതി തീര്‍പ്പുണ്ടാക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് വ്യക്തമാക്കി. ചര്‍ച്ചയില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ വിഷയത്തില്‍ ഇടപെടുമെന്ന് കോടതി സൂചന നല്‍കി.
ഗവര്‍ണര്‍മാര്‍ക്ക് മാര്‍ഗനിര്‍ദേശം തയ്യാറാക്കണമെന്ന് കേരളം ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും, അതിനുള്ള സാഹചര്യം നിലവില്‍ ഇല്ലെന്ന് കോടതി പറഞ്ഞു. അതേസമയം സഹകരണ നിയമ ഭേദഗതി, ലോകായുക്ത, സര്‍വകലാശാല നിയമ ഭേദഗതി തുടങ്ങി ഏഴ് ബില്ലുകള്‍ ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടു.
ചരിത്രത്തിൽ ആദ്യമായാണ് ഏഴ് ബില്ലുകള്‍ ഒന്നിച്ച് രാഷ്ട്രപതിക്ക് അയക്കുന്നത്. എട്ടു ബില്ലുകളില്‍ ഇക്കഴിഞ്ഞ ദിവസം തീരുമാനം എടുത്തിരുന്നു.
