
മുൻഗണനേതര വിഭാഗക്കാർക്ക് സ്‌പെഷ്യൽ അരി വിതരണം ചെയ്യാൻ ഹൈക്കോടതി അനുമതി നൽകി. നീല, വെള്ള കാര്‍ഡുകാര്‍ക്ക് സെപ്ഷ്യല്‍ അരി അനുവദിച്ചത് തടഞ്ഞ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനാണ് സ്‌പെഷ്യല്‍ അരി വിതരണം ചെയ്യുന്നതെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരാതി നൽകിയിരുന്നു.

അതിന്‍റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അരി വിതരണം വിലക്കിയിരുന്നത്. അതേസമയം അരി വിതരണം അനുവദിച്ച ഹൈക്കോടതി അത് തിരഞ്ഞെടുപ്പ് പ്രചാരണമാക്കരുതെന്ന് നിര്‍ദേശിച്ചു. ഒരു കിലോ അരിക്ക് 15 രൂപ നിരക്കില്‍ നീല, വെള്ള കാര്‍ഡുകാര്‍ക്കാണ് വിതരണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് തന്നെ ഇത് സംബന്ധിച്ച് ഉത്തരവിറക്കിയതാണെന്ന സര്‍ക്കാരിന്‍റെ വാദം കോടതി ശരിവച്ചു.
