
ഇന്ന് രാവിലെ രാവിലെ കൊച്ചിയിലുണ്ടായ തമ്മിലടിക്ക് പിന്നാലെ ഇന്ത്യൻ നാഷണൽ ലീഗ് പിളർന്നു. ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിനെ പുറത്താക്കിയതായും പകരം നാസർ കോയ തങ്ങളെ പുതിയ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തതായും ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റ് അബ്ദുൾ വഹാബ് അറിയിച്ചു.

അതേസമയംസംസ്ഥാന പ്രസിഡന്റ് അബ്ദുൾ വഹാബിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയെന്നും പാർട്ടിയുടെ അഖിലേന്ത്യ അധ്യക്ഷന്റേതാണ് ഈ തീരുമാനമെന്നും ജനറൽ സെക്രട്ടറി കാസീം ഇരിക്കൂർ വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പാർട്ടിയിലുണ്ടായ അഭിപ്രായഭിന്നതകൾ രൂക്ഷമായതോടെയാണ് ഐ.എൻ.എൽ തല്ലിപിരിയുന്ന അവസ്ഥയുണ്ടായത്.
നേരത്തെ ഐ.എൻ.എല്ലിൽ ലയിച്ച പി.ടി.എ റഹീം വിഭാഗം പാർട്ടി വിട്ടു പോയിരുന്നു. പിന്നാലെയാണ് പാർട്ടി സംസ്ഥാന പ്രസിഡന്റും ജനറൽ സെക്രട്ടറിയും പരസ്പരം പുറത്താക്കി പാർട്ടിയിലെ പിളർപ്പ് പൂർത്തിയാക്കിയത്. കൊച്ചിയില്‍ ചേര്‍ന്ന ഐഎന്‍എല്‍ നേതൃയോഗത്തിനിടെ നേതാക്കള്‍ തമ്മില്‍ തല്ലിയതും പിളര്‍പ്പും കൂടുതല്‍ പ്രതിരോധത്തിലാക്കുന്നത് ഇടതുപക്ഷത്തെയാണ്.
തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്‍റെ സാന്നിധ്യത്തിലായിരുന്നു കൊച്ചിയില്‍ ഐ.എന്‍.എല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളിയായത്. പി.എസ്.സി അംഗത്തെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ടെലിഫോണ്‍ സംഭാഷണവും, അദാനി ഗ്രൂപ്പുമായി രഹസ്യ ചര്‍ച്ച നടത്തിയതും നേരത്തേ ഇടതുമുന്നണിക്ക് തലവേദനയായിരുന്നു. ഇതിന് പിന്നാലെയാണ് തമ്മില്‍ തല്ലിയുണ്ടാക്കിയ പുതിയ പ്രശ്നം.
