
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെയുള്ള ക്രൈംബ്രാഞ്ച് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. അന്വേഷണം സ്റ്റേ ചെയ്യണമെന്ന ഇ.ഡി ആവശ്യം ഹൈക്കോടതി സിംഗിൾ ബെഞ്ച് അംഗീകരിച്ചില്ല. ഇ.ഡിക്കെതിരെ എടുത്ത കേസിൽ നടപടിക്രമങ്ങളുമായി ക്രൈംബ്രാഞ്ചിന് നിലവിൽ മുന്നോട്ടുപോകാം.

സാക്ഷികളുടെ മൊഴി എടുക്കാം. എന്നാൽ ഇ.ഡി ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യരുതെന്നും ഹൈക്കോടതിയുടെ നിർദ്ദേശമുണ്ട്.കേസുമായി ബന്ധപ്പെട്ടുള്ള കഴിഞ്ഞ തവണത്തെ ഉത്തരവിൽ തിരുത്തലുകൾ വരുത്താൻ ഹൈക്കോടതി തയാറായിട്ടില്ല. സംസ്ഥാന സർക്കാരിന്‍റെ ഭാഗവും ഇ.ഡിയുടെ ഭാഗവും ഇന്ന് ഹൈക്കോടതി കേട്ടു. അടുത്തമാസം എട്ടിന് കേസ് വീണ്ടും പരിഗണിക്കും.
