
കളമശ്ശേരിയില്‍ 500 കിലോ പഴകിയ ഇറച്ചി കണ്ടെത്തിയ കേസില്‍ പുതിയ വിവരങ്ങൾ പുറത്ത്. പഴകിയ ഇറച്ചി മുപ്പതോളം ഹോട്ടലുകൾക്ക് വിറ്റു. ഇതുസംബന്ധിച്ച രേഖകൾ ഉദ്യോഗസ്ഥർ കണ്ടെത്തി. കളമശ്ശേരിയിലെ ഇറച്ചി സൂക്ഷിച്ചിരുന്ന വീട്ടില്‍ പൊലീസും ആരോഗ്യ വകുപ്പും നടത്തിയ പരിശോധനയിലാണ് രേഖകള്‍ ലഭിച്ചത്.

ബില്‍ബുക്കും മറ്റും കണ്ടെത്തിയതിൽ നിന്നും എറണാകുളത്തെ മുപ്പതോളം ഹോട്ടലുകളിലേക്ക് ഇറച്ചി എത്തിച്ചിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി. കണ്ടെടുത്ത രേഖകള്‍ വിശദമായി പരിശോധിച്ചു വരികയാണ്. കഴിഞ്ഞ ദിവസമാണ് കളമശ്ശേരി കൈപ്പടമുകളിലെ വീട്ടില്‍ നിന്നും 500 കിലോ പഴകിയ ഇറച്ചി പിടികൂടുന്നത്.
വളരെ ദുര്‍ഗന്ധം വമിക്കുന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടന്ന പരിശോധനയിലാണ് മൂന്ന് പെട്ടികളിലായി സൂക്ഷിച്ചിരുന്ന പഴകിയ മാംസം കണ്ടെത്തിയത്.
