
തിരുവനന്തപുരം: വി.എസ്.സി.സി പരീക്ഷാ തട്ടിപ്പിനെ കുറിച്ച് തിരുവനന്തപുരം മ്യൂസിയം പൊലീസിന് രഹസ്യ സന്ദേശം ലഭിച്ചത് ഹരിയാനയിൽ നിന്ന്. ഹരിയാനയിൽ നിന്ന് ഫോൺ കോളിലൂടെയാണ് തട്ടിപ്പിനെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ഹെഡ് സെറ്റും ഫോണും ഉപയോഗിച്ച് പരീക്ഷ എഴുതാൻ ശ്രമമുണ്ടാകും എന്നായിരുന്നു സന്ദേശം.
കോച്ചിംഗ് സെൻ്റെറുകളുടെ കിടമത്സരം രഹസ്യം ചോർത്തിയതെന്നാണ് നിഗമനം. സന്ദേശത്തെ തുടർന്ന് പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിലാണ് രണ്ട് ഹരിയാന സ്വദേശികളെ പിടികൂടിയത്. സന്ദേശത്തിൽ പറഞ്ഞിരുന്നത് പോലെ, ഹെഡ്‌സെറ്റും മൊബൈല്‍ ഫോണും വെച്ചായിരുന്നു കോപ്പിയടി. ചോദ്യപേപ്പര്‍ ഫോട്ടോ എടുത്ത് അയച്ച ശേഷം പുറത്ത് നിന്ന് ഹെഡ്‌സെറ്റ് വഴി ഉത്തരം നല്‍കുകയായിരുന്നു.

സുമിത് കുമാർ, സുനില്‍ എന്നീ അപേക്ഷകരുടെ പേരിൽ മറ്റ് രണ്ട് പേരാണ് പരീക്ഷ എഴുതാൻ എത്തിയത്. ഐ.എസ്.ആർ.ഒയുടെ കീഴിലുള്ള വിക്രം സാരാഭായ് സ്പേസ് സെന്‍റർ (വി.എസ്.എസ്.സി) രാജ്യവ്യാപകമായി നടത്തിയ പ്ലസ് ടു യോഗ്യതയുള്ള ടെക്‌നീഷ്യന്‍ പരീക്ഷയിലാണ് ആൾമാറാട്ടവും കോപ്പിയടിയും നടന്നത്.
പരീക്ഷ തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തേയും രൂപീകരിച്ചു. സൈബർ സെൽ ഡിവൈ.എസ്.പി കരുണാകരൻ പ്രത്യേക സംഘത്തലവൻ. മ്യൂസിയം, കണ്ടോൺമെണ്ട്, മെഡിക്കൽ കോളജ്, സൈബർ സെൽ സി.ഐമാരാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്. സംഭവത്തിൽ പരീക്ഷ എഴുതിയ രണ്ട് പേർ ഉൾപ്പെടെ ആറ് പേരാണ് പിടിയിലായത്. ഇതിൽ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.
