
ന്യൂഡല്‍ഹി: പാസ്പോര്‍ട്ട് അപേക്ഷകരുടെ പൊലീസ് വെരിഫിക്കേഷനായുള്ള സമയം വെട്ടിക്കുറക്കുന്നതിനും നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കുന്നതിനുമായി വിദേശകാര്യ മന്ത്രാലയം പ്രത്യേക ആപ്പ് അവതരിപ്പിച്ചു.
എം.പാസ്പോര്‍ട്ട് ആപ്പ് എന്നാണ് ഇതിൻ്റെ പേര്. ആപ്പ് നിലവില്‍ വന്നാല്‍ പൊലീസ് വെരിഫിക്കേഷനായുള്ള കാത്തിരിപ്പ് കാലയളവ് അഞ്ച് ദിവസമായി കുറയും. സാധാരണയായി പൊലീസ് വെരിഫിക്കേഷന് 15 ദിവസമെടുക്കും. ആപ്പ് വരുന്നതോടെ അതിൻ്റെ സമയം മൂന്നില്‍ രണ്ട് ആയി കുറയും. ഇത് പാസ്പോര്‍ട്ട് അപേക്ഷ നടപടിക്രമം വേഗത്തിലാക്കാന്‍ സഹായിക്കും.

ഇതിൻ്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞദിവസം 350 മൊബൈല്‍ ടാബ്‌ലെറ്റുകള്‍ ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് നല്‍കി. ടാബ്ലെറ്റുകള്‍ വന്നാല്‍ പേപ്പര്‍ പരിശോധന ഗണ്യമായി കുറയും.
ടാബ്‌ലെറ്റുകള്‍ ഉപയോഗിച്ചുള്ള വെരിഫിക്കേഷന്‍ സമയം 15 ദിവസത്തില്‍ നിന്ന് അഞ്ചു ദിവസമായി കുറയുന്നതോടെ പാസ്‌പോര്‍ട്ട് നല്‍കാനുള്ള സമയപരിധി 10 ദിവസമായി കുറയുമെന്ന് ഡല്‍ഹി റീജ്യനല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ അഭിഷേക് ദുബെ പറഞ്ഞു.
