
വർഗ്ഗീയമായ ചില ചാഞ്ചാട്ടങ്ങൾ ലീഗ് കാണിച്ചിട്ടുണ്ടെങ്കിലും വർഗ്ഗീയ പാർട്ടിയല്ലെന്ന് ബിനോയ് വിശ്വം. ലീഗിനെ മുന്നണിയിൽ എടുക്കുന്നു വെന്ന ചർച്ചകൾ അപാക്വമാണെന്നും ഇനിയും ചർച്ച ചെയ്യുന്നത് വാർത്താ ദാരിദ്ര്യമെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.
യു.ഡി.എഫ് വിടില്ലെന്ന് ലീഗ് നിലപാട് പറഞ്ഞു കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏക സിവിൽ കോഡ് ബിൽ ചർച്ചക്ക് എടുത്തു കൂട എന്നാണ് നിലപാട്. അത് അനാവശ്യ പ്രശ്നങ്ങൾക്ക് ഇടവെക്കുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. ലീഗ് പ്രശംസയെ പിന്തുണയ്ക്കുന്ന നിലപാടാണ് ബിനോയ് വിശ്വം എടുക്കുന്നതെങ്കിലും എം. വി ഗോവിന്ദൻ്റെ നിലപാടിൽ സി.പി.ഐ നേതൃത്വത്തിൽ അതൃപ്തിയുണ്ട്.

നടക്കുന്നത് അനാവശ്യ ചർച്ചകളാണെന്നും യു.ഡി.എഫിലെ ഒരു കക്ഷിയെ പുകഴ്ത്തേണ്ട കാര്യം ഇല്ലായിരുന്നുവെന്നുമാണ് സി.പി.ഐ നേതൃത്വത്തിന്റെ നിലപാട്. യു.ഡി.എഫ് വിടില്ലെന്ന ലീഗ് മറുപടി ചോദിച്ചു വാങ്ങിയത് പോലെയായി. യു.ഡി.എഫിൽ അസംതൃപ്‌തി ഉണ്ടെങ്കിൽ ആദ്യം ലീഗ് ആണ് പറയേണ്ടത് എന്നും സി.പി.ഐ നേതൃത്വം പറയുന്നു.
