പാട്ടില്‍ മതിമറന്ന് ആസ്വാദകര്‍ പണം വാരിയെറിഞ്ഞു; കച്ചേരിക്കിടെ ഗായിക വാരിക്കൂട്ടിയത് 4 കോടി രൂപ

  • Post category:entertainment
  • Reading time:1 min read
You are currently viewing പാട്ടില്‍ മതിമറന്ന് ആസ്വാദകര്‍ പണം വാരിയെറിഞ്ഞു; കച്ചേരിക്കിടെ ഗായിക വാരിക്കൂട്ടിയത് 4 കോടി രൂപ

പാട്ടു പാടി മഴ പെയ്യിച്ച കഥകള്‍ നിങ്ങള്‍ക്ക് സുപരിചിതമായിരിക്കും. എന്നാല്‍ പാട്ടിലൂടെ നോട്ടുമഴ പെയ്യിച്ചതിനെ കുറിച്ച് കേട്ടിട്ടുണ്ടോ? അതെ, ഗായിക ഗീത ബെന്‍ റബാരിയാണ് പാട്ടുപാടി നോട്ടുമഴ പെയ്യിച്ചത്. ഗീതയുടെ പാട്ടില്‍ മതിമറന്ന് ആസ്വാദകര്‍ പണം വാരിയെറിഞ്ഞതോടെ 4 കോടി രൂപയാണ് ഇവര്‍ വാരിക്കൂട്ടിയത്.

ഗുജറാത്തിലെ കച്ച് ജില്ലയിലെ റാപാറില്‍ ഒരു രാത്രി മുഴുവന്‍ നീണ്ടു നിന്ന സംഗീതപരിപാടിക്കിടെയാണ് സംഭവം. കാഴ്ചക്കാരായി എത്തിയവര്‍ പാട്ടില്‍ മതിമറന്ന് പണം വേദിയിലേക്ക് എറിയാന്‍ തുടങ്ങി. ഒടുവില്‍ കുമിഞ്ഞുകൂടിയ നോട്ടുകള്‍ക്കു നടുവിലിരുന്ന് പാടുന്ന ഗീതയുടെ വീഡിയോ പുറത്തു വന്നിരുന്നു. ഗീതയുടെ കച്ചേരിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ജനക്കൂട്ടം വേദിയിലേക്ക് എത്തി നോട്ടുകള്‍ വാരിയെറിയുന്നത് വീഡിയോയില്‍ കാണാം. പശു സംരക്ഷണത്തിനായി ഇത്രയും തുക സംഭാവന ചെയ്ത കാണികള്‍ക്ക് ഗീത നന്ദി അറിയിക്കുകയും ചെയ്തു.
ഇതാദ്യമായല്ല ഗീതയുടെ പാട്ടുകള്‍ ജനങ്ങള്‍ ഏറ്റെടുക്കുന്നതും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നതും. നേരത്തെ യുക്രെയ്ന്‍ ജനതയ്ക്ക് വേണ്ടി അമേരിക്കന്‍ മണ്ണില്‍ പാട്ടുപാടി ഗീത ഡോളറുകള്‍ വാരിക്കൂട്ടിയിരുന്നു.

റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്നു വലയുന്ന യുക്രെയ്ന്‍ ജനതയ്ക്കായി പണം സമാഹരിക്കാന്‍ വേണ്ടി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഇത്. യുക്രെയ്‌ന് വേണ്ടിയുള്ള ധനസമാഹരണത്തിനായി അമേരിക്കയിലെ ഗുജറാത്തി സമൂഹമാണ് പരിപാടി സംഘടിപ്പിച്ചത്. അന്ന് മൂന്ന് ലക്ഷം ഡോളര്‍ (2.25 കോടി രൂപ)ആണ് ഗീത സമാഹരിച്ചത്.

ശാസ്ത്രീയമായി സംഗീതം അഭ്യസിക്കാതെ തന്നെ മികച്ച ഗായിക എന്ന അംഗീകാരം ഗീത നേടിയിരുന്നു. അഞ്ചാം ക്ലാസ് മുതലാണ് ഗീത പാട്ട് പാടാന്‍ തുടങ്ങിയത്. ചെറുപ്പം മുതല്‍ തന്നെ ഗീത കച്ചേരി പാടാറുണ്ടായിരുന്നു. 20 വയസ് ആയപ്പോഴേക്കും ഗീത റബാരി അറിയപ്പെടുന്ന ഗായികയായി മാറുകയും ചെയ്തു.

https://www.instagram.com/p/Cq2E6gjPoue/
0Shares