
വാട്സാപ്പിലൂടെ സെക്സ് ചാറ്റ് ചെയ്ത് യുവാവിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത് യുവതി. കണ്ണൂർ പെരിങ്ങത്തൂർ സ്വദേശിയായ യുവാവിൽ നിന്നും 33 ലക്ഷം രൂപയാണ് യുവതി ഭീഷണിപ്പെടുത്തി വാങ്ങിയതെന്നാണ് പരാതി. യുവതിയുമായി സെക്സ് ചാറ്റും നഗ്ന വീഡിയോ കോളും ചെയ്തതിൻ്റെ ദൃശ്യങ്ങൾ പകർത്തിയായിരുന്നു യുവതിയുടെ ഭീഷണി.
പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ പുറത്തുവിടുമെന്നായിരുന്നു യുവതിയുടെ ഭീഷണി. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവതിയാണ് കണ്ണൂർ സ്വദേശിയെ കുരുക്കിയത്. 2022 ഡിസംബറിലാണ് പെരിങ്ങത്തൂർ സ്വദേശിയും യുവതിയും ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്. പരിചയം സൗഹൃദമായി വളർന്നു. തുടർന്ന് ഇരുവരും പരസ്പരം വാട്സ്ആപ്പ് നമ്പരുകൾ കൈമാറി. ചാറ്റിങ്ങും സംസാരവുമെല്ലാം പിന്നീട് വാട്സാപ്പിലൂടെയായി.
ഇതിനിടെ വാട്സാപ്പിലെ ചാറ്റിങ് വീഡിയോ കോളിലേക്ക് കടന്നു. വീഡിയോ കോളിംഗ് ആരംഭിച്ചതോടെ ഇരുവരും പരസ്പരം സ്വകാര്യ ചിത്രങ്ങളും ദൃശ്യങ്ങളും കൈമാറാൻ ആരംഭിച്ചു. യുവതിയുടെ ആവശ്യപ്രകാരം പലപ്പോഴും യുവാവ് വീഡിയോ കോളിലൂടെ നഗ്നത പ്രദർശിപ്പിക്കുവാൻ തുടങ്ങി. യുവതി തിരിച്ചും യുവാവിനെ നഗ്നത കാട്ടി പ്രലോഭിപ്പിച്ചു. എന്നാൽ യുവാവിൻ്റെ വീഡിയോ കോൾ ദൃശ്യങ്ങൾ യുവതി റെക്കോർഡ് ചെയ്ത് സൂക്ഷിക്കുകയായിരുന്നു. ഇക്കാര്യം അപ്പോഴൊന്നും യുവാവ് അറിഞ്ഞില്ല. മാസങ്ങൾ കഴിഞ്ഞതോടെ യുവതി യുവാവിനോട് പണം ആവശ്യപ്പെട്ടു.

ആവശ്യപ്പെട്ടത് വൻ തുകയായതിനാൽ തൻ്റെ അത്രയും പണമില്ല എന്ന് യുവാവ് മറുപടി പറയുകയായിരുന്നു. ഈ സമയത്താണ് യുവതി നേരത്തെ റെക്കോർഡ് ചെയ്തു വച്ചിരുന്ന യുവാവിൻ്റെ നഗ്നദൃശ്യങ്ങൾ അയച്ചുകൊടുത്തത്. ആവശ്യപ്പെടുന്ന പണം നൽകിയില്ലെങ്കിൽ നഗ്നദൃശ്യങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചുനൽകുമെന്നായിരുന്നു യുവതിയുടെ ഭീഷണി. ഇതോടെ വീട്ടിലായ യുവാവ് യുവതി ആവശ്യപ്പെട്ട പണം നൽകി ഒഴിവാകാൻ നോക്കി. എന്നാൽ പലപ്പോഴായി യുവതി വീണ്ടും യുവാവിനോട് പണം ആവശ്യപ്പെട്ടു. പണം ആവശ്യപ്പെട്ടപ്പോഴെല്ലാം പെരിങ്ങത്തൂർ സ്വദേശി യുവതിക്ക് പണം നൽകിക്കൊണ്ടിരുന്നു.
പലതവണകളായി 33 ലക്ഷം രൂപ യുവതിക്ക് കൈമാറിയെന്നാണ് യുവാവ് പറയുന്നത്. വൻതുകകൾ പലരിൽ നിന്നും കടം വാങ്ങിയാണ് യുവാവ് യുവതിക്ക് നൽകിയത്. ഏകദേശം 30 ലക്ഷത്തോളം രൂപയുടെ കടക്കാരനായെന്നും യുവാവ് പറയുന്നുണ്ട്. എന്നാൽ ഇതിനുശേഷവും യുവതി യുവാവിനോട് പണം ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് യുവാവ് പൊലീസിനെ സമീപിച്ചത്. താൻ പോലീസ് വകുപ്പിലെ ജീവനക്കാരിയാണെന്നും പണം നൽകിയില്ലെങ്കിൽ ക്രിമിനൽ കേസ് നൽകുമെന്നും യുവതി ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പെരിങ്ങത്തൂർ സ്വദേശി പരാതിയിൽ പറയുന്നു. യുവാവിൻ്റെ പരാതിയിൽ തലശ്ശേരി സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
