
നടിയെ ആക്രമിച്ച സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നിരവധി വഴിത്തിരിവുകൾ കടന്നു വരികയാണ്. ചോദ്യം ചെയ്യലിൽ പ്രതികളിലൊരാൾ ക്രൈം ബ്രാഞ്ചിനോട് കാര്യങ്ങൾ തുറന്നു പറഞ്ഞുവെന്നാണ് വിവരങ്ങൾ പുറത്തു വരുന്നത്.
അന്വേഷ ണ ഉദ്യോഗസ്ഥർക്കെതിരെ ഗൂഢാലോചന നടക്കുമ്പോൾ താൻ ദിലീപിൻ്റെ വീട്ടിലുണ്ടായിരുന്നുവെന്നാണ് ഈ പ്രതി വെളിപ്പെടുത്തിയിരിക്കുന്നതെന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്.

അതേസമയം കുറ്റം സമ്മതിച്ച പ്രതിയുടെ പേര് അന്വേഷണ ഉദ്യോഗസ്ഥർ പുറത്തു വിട്ടിട്ടില്ല. പ്രതിയുടെ പേര് പുറത്തുവിടുന്നത് അന്വേഷണത്തെ ബാധിക്കുമെന്നതിനാലാണ് പേരുവിവരങ്ങൾ അന്വേഷണ സംഘം മറച്ചു വയ്ക്കുന്നത്. കുറ്റം സമ്മതിച്ച പ്രതി ആദ്യത്തെ ദിവസത്തെ ചോദ്യംചെയ്യലിൽ തന്നെ ഗൂഢാലോചന നടന്ന കാര്യം പൊലീസിനോട് സമ്മതിച്ചതായാണ് വിവരം.
അതേസമയം തനിക്ക് അതിൽ ഒരു പങ്കുമില്ലെന്നുള്ള കാര്യവും പ്രതി വ്യക്തമാക്കിയിട്ടുണ്ട്. രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിനിടയിൽ രണ്ട് തവണ പ്രതി പൊട്ടിക്കരഞ്ഞെന്നും അന്വേഷണ സംഘം സൂചനകൾ നൽകയിരുന്നു.
ഇന്നത്തെ ചോദ്യം ചെയ്യലിനിടയിൽ കുറ്റം സമ്മതിച്ച പ്രതി കടുത്ത മാനസിക സമ്മർദ്ദത്തിലായെന്നും സൂചനകളുണ്ട്. അതുകൊണ്ടുതന്നെ പ്രതിക്ക് വിശ്രമിക്കാൻ സമയം നൽകിയിരിക്കുകയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. ഗൂഡാലോചന കേസിൽ കേസിൽ ഇയാളെ മാപ്പു സാക്ഷിയാക്കുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം.
