കടല്‍ക്ഷോഭം; കേന്ദ്ര വിദഗ്‌ധ സംഘം പരിശോധന നടത്തി, തീരത്തെ സംരക്ഷിച്ച് കടല്‍ഭിത്തി നിര്‍മ്മിക്കുന്നതിന് നടപടി ഉണ്ടാകും

You are currently viewing കടല്‍ക്ഷോഭം; കേന്ദ്ര വിദഗ്‌ധ സംഘം പരിശോധന നടത്തി, തീരത്തെ സംരക്ഷിച്ച് കടല്‍ഭിത്തി നിര്‍മ്മിക്കുന്നതിന് നടപടി ഉണ്ടാകും

ബേക്കല്‍ / കാസർകോട്: സ്ഥിരമായി കടല്‍ക്ഷോഭം ഉണ്ടാകുന്ന തൃക്കണ്ണാട് കടപ്പുറം പടിഞ്ഞാറന്‍ തീരത്തെ ഹോട്ട്സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കും. ഇതിൻ്റെ ഭാഗമായി തീരദേശ ഹോട്ട്സ്പോട്ടുകളുടെ ഫീസിബിലിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ നിയോഗിച്ച ചെന്നൈ ആസ്ഥാനമായ നാഷണല്‍ സെൻ്റെര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ചിലെ ശാസ്ത്രജ്ഞര്‍ തൃക്കണ്ണാട്, വലിയപറമ്പ തീരപ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.

എന്‍.സി.സി ആറിലെ ശാസ്ത്രജ്ഞരായ എസ്.സുബ്ബുരാജ്, ബി.നമിത, ബി.ശില്‍പ എന്നിവരാണ് സന്ദര്‍ശിച്ചത്. കാസര്‍കോട് ജില്ലയില്‍ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചിട്ടുള്ള വലിയപറമ്പ സന്ദര്‍ശിക്കാനെത്തിയ സംഘം ജില്ലാ കലക്ടര്‍ കെ.ഇമ്പശേഖറിൻ്റെ നിര്‍ദ്ദേശമനുസരിച്ചാണ് ജലസേചന വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം തൃക്കണ്ണാട് സന്ദര്‍ശിച്ചത്. തൃക്കണ്ണാട് തീരത്തെ സംരക്ഷിച്ച് കടല്‍ഭിത്തി നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് സി.എച്ച് കുഞ്ഞമ്പു എം.എല്‍.എയും വ്യക്തമാക്കി.

പരിശോധന നടത്തിയ കേന്ദ്ര വിദഗ്‌ധ സംഘം ഡിസൈന്‍ തയ്യാറാക്കി ജലസേചന വകുപ്പിന് കൈമാറുന്ന മുറയ്ക്ക് ഡി.പി.ആര്‍ തയ്യാറാക്കി സമര്‍പ്പിക്കുന്നതാണെന്ന് ജലസേചന വകുപ്പ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. 25 കോടി രൂപ പദ്ധതി ചെലവ് പ്രതീക്ഷിക്കുന്നു. രണ്ടുകിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ടെട്രാപോഡ് സംവിധാനത്തിലാണ് കടല്‍ഭിത്തി നിര്‍മ്മിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കുന്നത്.

സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ, ജില്ലാ കലക്ടര്‍ കെ.ഇമ്പശേഖര്‍, ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് പി.ലക്ഷ്മി, മേജര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.രമേശന്‍ തുടങ്ങിയവര്‍ സംഘവുമായി വിശദമായി ചര്‍ച്ച നടത്തി.

0Shares