സംഘിയും ഇനി അദാനിക്ക് സ്വന്തം; കോടികള്‍ ചെലവാക്കിയതിന് പിന്നിലെ ലക്ഷ്യം ചെറുതല്ല, രാജ്യത്തെ രണ്ടാമത്തെ വലിയ സിമണ്ട് നിര്‍മ്മാതാവായി അദാനി ഗ്രൂപ്പ് മാറി

You are currently viewing സംഘിയും ഇനി അദാനിക്ക് സ്വന്തം; കോടികള്‍ ചെലവാക്കിയതിന് പിന്നിലെ ലക്ഷ്യം ചെറുതല്ല, രാജ്യത്തെ രണ്ടാമത്തെ വലിയ സിമണ്ട് നിര്‍മ്മാതാവായി അദാനി ഗ്രൂപ്പ് മാറി

അഹമ്മദാബാദ്: ഗുജറാത്ത് ആസ്ഥാനമായുള്ള കമ്പനിയായ സംഘി ഇൻഡസ്ട്രീസിനെ മുഴുവനായി ഏറ്റെടുത്ത് അദാനി ഗ്രൂപ്പ്. 5000 കോടി രൂപയ്ക്കാണ് സംഘി ഇൻഡസ്ട്രീസിനെ അദാനി ഏറ്റെടുത്തത്.
കമ്പനിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ രവി സംഘി, സംഘി കുടുംബത്തിലെ അംഗങ്ങള്‍, മറ്റ് പ്രൊമോട്ടര്‍ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്ന് ഓഹരി പങ്കാളിത്തത്തിൻ്റെ 56.74 ശതമാനമായ 14.66 കോടി ഓഹരികള്‍ അദാനിയുടെ ഉടമസ്ഥതയിലുള്ള അംബുജ സിമണ്ട്സ് ഏറ്റെടുക്കും. സംഘി ഇൻഡസ്ട്രീസിനെ ഏറ്റെടുത്തത് അംബുജ സിമണ്ട്സിൻ്റെ വളര്‍ച്ചാ യാത്രയിലെ സുപ്രധാന ചുവടുവയ്പ്പാണെന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാൻ ഗൗതം അദാനി വ്യക്തമാക്കി.

സംഘി ഇൻഡസ്ട്രീസിൻ്റെ ബാക്കിയുള്ള 26 ശതമാനം ഓഹരികള്‍ 114.22 രൂപയ്ക്ക് സിമണ്ട് മേജര്‍ ഓപ്പണ്‍ ഓഫര്‍ നല്‍കും. സംഘി ഗ്രൂപ്പിൻ്റെ ഇക്വിറ്റി മൂല്യം 2,950.6 കോടി രൂപയാണ്. ഓപ്പണ്‍ ഓഫര്‍ വിജയകരമായി പൂര്‍ത്തിയാകുക ആണെങ്കില്‍ ഇക്വിറ്റി മൂല്യം, മൊത്തം 82.74ശതമാനം ഓഹരികള്‍ക്ക് 2,441.37 കോടി രൂപയായി ഉയരും.

കഴിഞ്ഞ വര്‍ഷമാണ് അദാനി ഗ്രൂപ്പ് ഹോള്‍സിം ഗ്രൂപ്പില്‍ നിന്ന് 6.5 ബില്യണ്‍ ഡോളറിന് അംബുജ സിമണ്ട്സ് ലിമിറ്റഡ്, എ.സി.സി ലിമിറ്റഡ് എന്നിവ ഏറ്റെടുത്തത്. ഏറ്റെടുക്കലിലൂടെ പ്രതിവര്‍ഷം 67.5 ദശലക്ഷം ടണ്‍ ശേഷിയുള്ള രാജ്യത്തെ രണ്ടാമത്തെ വലിയ സിമണ്ട് നിര്‍മ്മാതാവായി അദാനി ഗ്രൂപ്പ് മാറി. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സിമണ്ട് ഉല്‍പാദനം ഇരട്ടിയാക്കി 140 ദശലക്ഷം ടണ്ണായി ഉയര്‍ത്താനാണ് ഗ്രൂപ്പിൻ്റെ പദ്ധതി.

സംഘി ഇൻഡസ്ട്രീസിൻ്റെ ഉടമസ്ഥതയിലുള്ള ഒരു ബ്രാൻഡായ സംഘി സിമണ്ട്സിന് പ്രതിവര്‍ഷം 6.1 ദശലക്ഷം മെട്രിക് ടണ്‍ ഗ്രൈൻഡിംഗ് ശേഷിയും പ്രതിവര്‍ഷം 6.6 ദശലക്ഷം മെട്രിക് ടണ്‍ ക്ലിങ്കര്‍ ശേഷിയുമുണ്ട്. ഖനികളില്‍ നിന്ന് ക്ലിങ്കര്‍ പ്ലാണ്ടിലേക്ക് ചുണ്ണാമ്പുകല്ല് കൊണ്ടു പോകുന്നതിനായി കമ്പനി 3.2 കിലോമീറ്റര്‍ ക്ലോസ്‌ഡ്‌ ബെല്‍റ്റ് കണ്‍വെയറും സ്ഥാപിച്ചിട്ടുണ്ട്.

0Shares