
കേരളത്തിലെ കള്ളുഷാപ്പുകളുടെ വിൽപ്പന ലേലം ഓൺലൈനിലാക്കി എക്സൈസ് വകുപ്പ് ഉത്തരവിറക്കി. കള്ളുഷാപ്പുകൾ വിൽക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ സങ്കീർണതയും വിൽപ്പനയിൽ പങ്കെടുക്കുന്നവരുടെ തിരക്കും കാരണം തടസ്സങ്ങൾ നേരിടുന്നതിനാലാണ് ഓൺലൈനായി വിൽപ്പന നടത്താൻ തീരുമാനിച്ചത്.
ഇതിനായി സോഫ്റ്റ്‌വെയർ തയാറാക്കും. അബ്കാരി ഷോപ്പ് ഡിസ്പോസൽ ചട്ടങ്ങളിലും ഭേദഗതി കൊണ്ടുവരും. സംസ്ഥാനത്ത് 5170 കള്ളുഷോപ്പുകളാണുള്ളത്. വലിയ ഹാളുകൾ വാടകയ്ക്കെടുത്താണ് നിലവിൽ ലേലം നടത്തുന്നത്.

ഹാൾ കണ്ടെത്തുന്നതിനും സൗകര്യങ്ങൾ ഒരുക്കുന്നതിനും വലിയ തുക ചെലവാകുന്നുണ്ട്. വിൽപ്പന ഓൺലൈൻ വഴിയാക്കുന്നതിനെക്കുറിച്ചു സാങ്കേതിക സർവകലാശാല സമർപ്പിച്ച നിർദേശങ്ങൾ സി ഡാക്കിലെയും ഐ.ടി മിഷനിലെയും എക്സൈസ് വകുപ്പിലെയും ഉദ്യോഗസ്ഥർ അടങ്ങുന്ന സമിതി പരിശോധിച്ചു.
