
ലോകത്തിലെ ആദ്യ കോവിഡ് വാക്സിൻ വികസിപ്പിച്ചതായി റഷ്യ, റഷ്യൻ പ്രസിഡന്‍റ് വ്ളാദിമർ പുചിനാണ് ഇക്കാര്യം അറിയിച്ചത്. റഷ്യൻ പ്രതിരോധ മന്ത്രാലയവും ഗമേലിയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് വികസിപ്പിച്ച വാക്സിനാണ് റഷ്യ ജനങ്ങൾക്ക് നൽകുവാനായി അനുമതി നൽകിയിരിക്കുന്നത്. തന്‍റെ മകൾക്ക് വാക്സിൻ നൽകിയതായും പുചിൻ അറിയിച്ചു.

വാക്‌സീന്‍റെ സുരക്ഷിതത്വത്തെക്കുറിച്ച് നിരവധി ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. അതേസമയം, ഒക്ടോബറിൽ രാജ്യത്ത് കൂട്ട വാക്സിനേഷൻ ക്യാംപെയ്ൻ നടപ്പാക്കാനൊരുങ്ങുകയാണ് റഷ്യ. നിലവിൽ ഗവേഷണത്തിലിരിക്കുന്ന വാക്സിനുകളിലൊന്ന് ക്ലിനിക്കൽ ട്രയൽ (മനുഷ്യരിലെ പരീക്ഷണം) വിജയകരമായി പൂർത്തിയാക്കിയ സാഹചര്യത്തിലാണ് നടപടിയെന്ന് ആരോഗ്യമന്ത്രി മിഖായേൽ മുറാഷ്‌കോ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.
മോസ്‌കോയിൽ സർക്കാർ നിയന്ത്രണത്തിലുളള ഗമേലിയ ഇൻസ്റ്റിറ്റ്യൂട്ടിലാണ് വാക്സിന്‍റെ ക്ലിനിക്കൽ ട്രയൽ പൂർത്തിയായത്. വാക്സീൻ ഔദ്യോഗികമായി റജിസ്റ്റർ ചെയ്യാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായതോടെ ഇനി വാക്സിനേഷൻ നടപടിയിലേക്കു കടക്കും. ഡോക്ടർമാർക്കും അധ്യാപകർക്കുമായിരിക്കും ആദ്യം വാക്സീൻ നൽകുക. റഷ്യ പ്രാദേശികമായി തയാറാക്കിയ ആദ്യ വാക്സീന് ഓഗസ്റ്റിൽ സർക്കാർ അനുമതി നല്‍കുമെന്ന് വാർത്താ ഏജൻസി റോയിട്ടേഴ്സ് നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.
