
യുനൈറ്റഡ് നേഷൻസ്: ഗസ്സയിലേക്ക് അടിയന്തര സഹായം എത്തിക്കാൻ യുദ്ധത്തില്‍ മാനുഷിക ഇടവേള അനുവദിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന യു.എസ് നേതൃത്വത്തിലുള്ള പ്രമേയം യു.എൻ രക്ഷാസമിതിയില്‍ റഷ്യയും ചൈനയും വീറ്റോ ചെയ്‌തു. അതേസമയം, ഇസ്രായേല്‍- ഹമാസ് യുദ്ധവുമായി ബന്ധപ്പെട്ട് റഷ്യ അവതരിപ്പിച്ച മറ്റൊരു പ്രമേയത്തിന് വേണ്ടത്ര പിന്തുണ ലഭിച്ചില്ല.
ഭീകര പ്രവര്‍ത്തനത്തിനെതിരെ സ്വയം പ്രതിരോധിക്കാൻ അംഗരാജ്യങ്ങള്‍ക്ക് അവകാശമുണ്ടെന്ന് ഉറപ്പിച്ച് പറയുന്നതാണ് അമേരിക്ക അവതരിപ്പിച്ച പ്രമേയം. അതേസമയം, ഗസ്സയിലേക്ക് അതിവേഗത്തിലും സുരക്ഷിതമായും സഹായമെത്തിക്കാൻ മാനുഷിക ഇടവേള അനുവദിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. എന്നാല്‍, റഷ്യക്കും ചൈനക്കുമൊപ്പം യു.എ.ഇയും പ്രമേയത്തെ എതിര്‍ത്തു.

അല്‍ബേനിയ, ഫ്രാൻസ്, എക്വഡോര്‍, ഗാബോണ്‍, ഘാന, ജപ്പാൻ, മാള്‍ട്ട, സ്വിറ്റ്സര്‍ലൻഡ്, യു.കെ, യു.എസ് എന്നീ രാജ്യങ്ങളും അനുകൂലിച്ചു. ബ്രസീലും മൊസാംബീക്കും വിട്ടുനിന്നു.
മാനുഷിക വെടിനിര്‍ത്തലിനും ഗസ്സയിലേക്ക് അടിയന്തര സഹായം എത്തിക്കാനും ജനങ്ങളോട് തെക്കൻ ഗസ്സയിലേക്ക് മാറണമെന്ന ഇസ്രായേലിൻ്റെ ആവശ്യം പിൻവലിക്കണമെന്നും ആവശ്യപ്പെടുന്നതാണ് റഷ്യ അവതരിപ്പിച്ച പ്രമേയം. എന്നാല്‍, ചൈന, റഷ്യ, ഗാബോണ്‍, യു.എ.ഇ എന്നീ രാജ്യങ്ങള്‍ മാത്രമാണ് പ്രമേയത്തെ പിന്തുണച്ചത്.
