
ഐ.പി.എല്‍ താരലേലത്തില്‍ മലയാളികള്‍ ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കിയ യുവതാരം മുഹമ്മദ് അസ്ഹറുദ്ദീനെ അടിസ്ഥാന വിലയായ 20 ലക്ഷം രൂപക്ക് വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കി. അസ്ഹറുദ്ദീനുവേണ്ടി ബാംഗ്ലൂര്‍ ഒഴികെ മറ്റു ടീമുകളൊന്നും രംഗത്തെത്തിയില്ല.
ഐ.പി.എല്ലില്‍ വിരാട് കോലിക്കൊപ്പം കളിക്കണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് കേരളത്തിന്‍റെ ഓപ്പണിംഗ് ബാറ്റ്സ്മാനായ അസ്ഹറുദ്ദീന്‍ നേരത്ത വ്യക്തമാക്കിയിരുന്നു. മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റില്‍ മുംബൈക്കെതിരെ നടത്തിയ വെടിക്കെട്ട് ബാറ്റിംഗാണ് അസ്ഹറുദ്ദീനെ ദേശീയ ശ്രദ്ധയിലെത്തിച്ചത്.

കാസർകോട് ജില്ലയിലെ തളങ്കര സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീന്‍ കേരള ജഴ്‌സിയില്‍ സയ്യിദ് മുഷ്താഖ് അലി ടി20 ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ മുംബൈക്കെതരെ 54 പന്തുകളില്‍ പുറത്താകാതെ 137 റണ്‍സാണ് അന്ന് നേടിയത്.
പത്താം വയസില്‍ തളങ്കര താസ് ക്ലബ്ബില്‍ ക്രിക്കറ്റിന്‍റെ ബാലപാഠങ്ങള്‍ അഭ്യസിച്ച അസ്ഹര്‍ പതിനൊന്നാം വയസില്‍ അണ്ടര്‍ 13 ജില്ലാ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ അസ്ഹര്‍ അണ്ടര്‍ 13, അണ്ടര്‍ 15 ടീമുകളുടെ ജില്ലാ ക്യാപ്റ്റനായിരുന്നു. വൈകാതെ കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ കോട്ടയം അക്കാദമിയില്‍ പ്രവേശനം ലഭിച്ചു. കോളജ് കാലത്ത് കെ. സി. എ യുടെ കൊച്ചി അക്കാദമിയിലായിരുന്നു പരിശീലനം.
