
സർവീസ് പുനരാരംഭിച്ച റോബിൻ ബസിന് കേരളത്തിന് പുറമേ തമിഴ്‌നാട്ടിലും പിഴ. കോയമ്പത്തൂർ ചാവടി ചെക് പോസ്റ്റിൽ 70410 രൂപ പിഴ ചുമത്തി. അനുമതിയില്ലാതെ സർവ്വീസ് നടത്തിയതിനാണ് പിഴയോട് കൂടി ടാക്‌സ് ഈടാക്കിയത്. വാഹനം പിടിച്ചിട്ടതോടെ ഒരാഴ്‌ചത്തെ ടാക്‌സും പിഴയും വാഹന ഉടമ അടച്ചു. തുകയടച്ചതോടെ നവംബർ 24 വരെ തമിഴ്‌നാട്ടിലേക്ക് സർവ്വീസ് നടത്താം. കേരളത്തിൽ നാലിടങ്ങളിലായി 30000 രൂപയാണ് പിഴ ചുമത്തിയിരുന്നു. രാവിലെ പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്നും സർവീസ് ആരംഭിച്ച് മിനിറ്റുകൾക്കുള്ളിലാണ് ഉദ്യോഗസ്ഥർ എത്തി പിഴ ചുമത്തിയത്.
പെർമിറ്റ് ലംഘനത്തിന് എതിരെയാണ് രാവിലെ 7500 രൂപ പിഴ ചുമത്തിയത്. യാത്ര തുടർന്ന ബസ് പാലായിലും അങ്കമാലിയിലും തടഞ്ഞ് പരിശോധന നടത്തി.

കോൺട്രാക്ട് ഗ്യാരേജ് പെർമിറ്റുളള ബസ് സ്റ്റേജ് ഗ്യാരേജ് ആക്കി ഓടിയതിൻ്റെ പേരിലാണ് പിഴയാണ് ഈടാക്കിയതെന്നാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
ഉദ്യാഗസ്ഥരുടെ നടപടി എന്തു തന്നെയായാലും മുന്നോട്ട് പോകുമെന്ന് ബസ് ഉടമ റോബിൻ ഗിരീഷ് പറഞ്ഞു.
സര്‍വീസ് തുടങ്ങും മുമ്പ് റോബിൻ മോട്ടോഴ്‌സിൻ്റെ പേജ് റിപ്പോർട്ട് ചെയ്‌തു പൂട്ടിക്കാനുള്ള ശ്രമമടക്കം നടക്കുന്നുവെന്ന് ആരോപിച്ച് ഉടമ ഒരു കുറിപ്പ് പോസ്റ്റ് ചെയ്‌തിരുന്നു. ആനക്കും ചേനക്കും എം.വി.ഡിക്കും ചൊറിച്ചിൽ മാറ്റാനുള്ള മരുന്ന് ആവുവോളം നമ്മുടെ കയ്യിലുണ്ടെന്നും നിങ്ങളെക്കൊണ്ട് ആവുന്ന പോലെ നിങ്ങളങ്ങ് ചൊറിഞ്ഞോളൂവെന്നും റോബിനുമായുള്ള അങ്കത്തിന് ഒരുങ്ങിക്കോളുവെന്നും ബസ് ഉടമ കുറിപ്പിൽ വെല്ലുവിളിച്ചിരുന്നു.
