
കാസർകോട്: ചീമേനി തുറന്ന ജയിലില്‍ നെല്‍കൃഷിയില്‍ നൂറ് മേനി വിളവ്. ജയിലിലെ നാല് ഏക്കറില്‍ നടത്തിയ നെല്‍കൃഷിയുടെ കൊയ്ത്തുത്സവം നടത്തി. ഉമാ, തൊണ്ണൂറാന്‍, ഗന്ധകാശാല എന്നീ നെല്‍വിത്തുകളാണ് ഈ വര്‍ഷം കൃഷി ചെയ്തത്. കൊയ്ത നെല്ല് അരിയാക്കി ജയിലിലെ ആവശ്യത്തിനായി ഉപയോഗിക്കും. വൈക്കോല്‍ ജയിലിനകത്തെ ഫാമിലെ പശുക്കള്‍ക്ക് തീറ്റയായി നല്‍കും.
നെല്‍കൃഷി കൂടാതെ 500 നേന്ത്രവാഴ, 1000 കപ്പ, തുടങ്ങിയവയും കൃഷി ചെയ്യുന്നു. പയര്‍, ചീര, വെണ്ട, കൊത്തമര, തക്കാളി, പീച്ചിങ്ങ, മത്തന്‍, കുമ്പളം, ചേന, മഞ്ഞള്‍ മുതലായ പച്ചക്കറികളും കൃഷി ചെയ്യുന്നു. ചീമേനി തുറന്ന ജയിലിൻ്റെ ഭാഗമായ 20 ഏക്കറോളം സ്ഥലത്ത് കൃഷി ചെയ്യുന്നുണ്ട്. ജയിലിലെ അന്തേവാസികളാണ് കൃഷിപ്പണികള്‍ ചെയ്യുന്നത്. ജയില്‍ ഉദ്യോഗസ്ഥരുടെ പൂര്‍ണ പിന്തുണയും കൃഷിക്കുണ്ട്.

കൊയത്തുത്സവത്തിൻ്റെ ഉദ്ഘാടനം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ നിര്‍വഹിച്ചു. ജയില്‍ സൂപ്രണ്ട് വി.ജയകുമാര്‍ അധ്യക്ഷനായി. ചീമേനി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ അജിത് കുമാര്‍, അസിസ്റ്റന്റ് സൂപ്രണ്ട് കെ.രാജീവന്‍ എന്നിവര്‍ സംസാരിച്ചു. ഡെപ്യുട്ടി പ്രിസണ്‍ ഓഫീസര്‍ കെ.പി.ബിജു സ്വാഗതവും, പ്രിസണ്‍ ഓഫീസര്‍ ജയകുമാര്‍ നന്ദിയും പറഞ്ഞു.
