ലാപ്‌ടോപ്പിൻ്റെയും കമ്പ്യുട്ടറുകളുടെയും ഇറക്കുമതി കേന്ദ്രം നിയന്ത്രിച്ചത് എന്തുകൊണ്ട്? കൂടുതൽ അറിയാം

You are currently viewing ലാപ്‌ടോപ്പിൻ്റെയും കമ്പ്യുട്ടറുകളുടെയും ഇറക്കുമതി കേന്ദ്രം നിയന്ത്രിച്ചത് എന്തുകൊണ്ട്? കൂടുതൽ അറിയാം

ലാപ്‌ടോപ്പുകള്‍, ടാബ്‌ലെറ്റുകള്‍, പേഴ്‌സണല്‍ കമ്പ്യുട്ടറുകള്‍ എന്നിവയുടെ ഇറക്കുമതിക്ക് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. നിയമ സാധുതയുള്ള ലൈസന്‍സ് ഉള്ളവര്‍ക്ക് മാത്രമേ ഇവ ഇറക്കുമതി ചെയ്യാന്‍ അനുമതിയുള്ളൂവെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ നോട്ടീസില്‍ വ്യക്തമാക്കി.

ബാഗേജ് നിയമങ്ങള്‍ക്ക് അനുസരിച്ചുള്ള ഇറക്കുമതിക്ക് ഇളവ് തുടരും. നിങ്ങള്‍ വിദേശത്തുനിന്നും ഒരു ലാപ്‌ടോപ് വാങ്ങി കൊണ്ടുവരികയാണെങ്കില്‍ അതില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ചുരുക്കം. എന്തുകൊണ്ടായിരിക്കും കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നതെന്ന് വിശദമായി അറിയാം.

ലാപ്‌ടോപ്പ്, ടാബ്‌ലറ്റ്, പേഴ്‌സണല്‍ കമ്പ്യുട്ടര്‍, ചെറിയ കമ്പ്യുട്ടറുകള്‍ എന്നിവ വെബ്‌സൈറ്റിലൂടെ പോസ്റ്റിലോ കൊറിയറിലൂടെയോ മേടിക്കുന്നതും ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍, ഇത്തരം ഇറക്കുമതിക്കുള്ള നികുതി ഈടാക്കുന്നത് തുടരും. ഗവേഷണം, മറ്റ് പഠനകാര്യങ്ങള്‍ എന്നിവയ്ക്കായി കമ്പ്യുട്ടറുകള്‍ ഇറക്കുമതി ചെയ്യുന്നതിലും ഈ ഇളവ് ലഭിക്കുമെന്ന് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ടു ചെയ്‌തു.

Image Courtesy: Entrackr

റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെണ്ട്, പരിശോധന, കമ്പ്യുട്ടറിൻ്റെ പ്രവര്‍ത്തന ശേഷി മനസ്സിലാക്കല്‍ തകരാറുകള്‍ പരിഹരിക്കല്‍, വീണ്ടും കയറ്റുമതി ചെയ്യല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഓരോ ചരക്കിലും 20 ഇനങ്ങള്‍ വരെ ഇറക്കുമതി ചെയ്യാന്‍ കഴിയും. ഇറക്കുമതി ചെയ്‌ത സാധനങ്ങള്‍ മുകളില്‍ വിവരിച്ച ആവശ്യങ്ങള്‍ക്കു വേണ്ടി മാത്രമേ ഉപയോഗിക്കാന്‍ അനുവാദമുള്ളൂ. ഇവയുടെ വില്‍പന തടഞ്ഞിട്ടുമുണ്ട്. മേൽപറഞ്ഞ ഘട്ടങ്ങൾക്ക് ശേഷം ഉത്പന്നങ്ങള്‍ ഒന്നുകില്‍ ഉപയോഗിക്കാന്‍ ആവാത്തവിധം നശിപ്പിക്കും അല്ലെങ്കില്‍ വീണ്ടും കയറ്റുമതി ചെയ്യും എന്നും മന്ത്രാലയം പുറത്തിറക്കിയ നോട്ടീസില്‍ വ്യക്തമാക്കി.

ഉപഭോക്താക്കള്‍ക്ക് വേണ്ടി ചരക്കുകളും സേവനങ്ങളും നിര്‍മിക്കാന്‍ ഒരു കമ്പനി ഉപയോഗിക്കുന്ന ഭൗതിക ആസ്‌തികളും (കാപിറ്റല്‍ ഗുഡ്‌സ്) ഇറക്കുമതിക്ക് ചെയ്യാനായി അനുമതിയുണ്ട്. വിദേശത്ത് അറ്റകുറ്റപ്പണികള്‍ നടത്തുന്ന ഇത്തരം ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങൾക്കും ഇറക്കുമതി ലൈസന്‍സില്‍ ഇളവുണ്ടെന്ന് എച്ച്ടി ടെക് റിപ്പോര്‍ട്ടു ചെയ്‌തു.

എന്തുകൊണ്ടാണ് ഇന്ത്യ ഇത്തരമൊരു നീക്കം നടത്തുന്നത്?

മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തുന്നതെന്ന് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയില്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു ഇടപെടല്‍. ഇതൊരു സൂചന കൊടുക്കല്‍ അല്ല, മറിച്ച് ശക്തമായ പ്രേരിപ്പിക്കല്‍ തന്നെയാണെന്ന് ഇലക്ട്രോണിക്‌സ് വ്യവസായങ്ങളുടെ സംഘടനയായ മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ മുന്‍ ഡയറക്ടര്‍ ജനറല്‍ അലി അക്‌തർ ജഫ്രിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്‌തു. രാജ്യത്തെ ഡിജിറ്റൽ മേഖല കൂടുതൽ സുരക്ഷിതമാക്കാൻ കൂടിയാണ് ഇത്തരമൊരു നീക്കം.

പ്രാദേശിക തലത്തിലെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇത്തരമൊരു നീക്കമെന്ന് ഐ.ഡി.സി ഇന്ത്യ അസോസിയേറ്റ് വൈസ് പ്രസിഡണ്ട് നവകേന്ദര്‍ സിങ് പറഞ്ഞതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ടു ചെയ്‌തു. എന്നാല്‍, ഇത്തരമൊരു മാറ്റത്തിന് ഇണങ്ങുന്ന അന്തരീക്ഷമല്ല ഇന്ത്യയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. പ്രീമിയം നോട്ട്ബുക്കുകള്‍ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഏതാനും നാളുകളായി പേഴ്‌സണല്‍ കമ്പ്യുട്ടറുകളുടെ വിപണി ബുദ്ധിമുട്ടിലാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2022- 23 വര്‍ഷത്തില്‍ ഇലക്ട്രോണിക്‌സ് ചരക്കുകളുടെ ഇറക്കുമതിയില്‍ മുന്നിട്ട് നില്‍ക്കുന്നത് തമിഴ്‌നാടാണെന്ന് നാഷണല്‍ ഇംപോര്‍ട്ട്- എക്‌സ്‌പോര്‍ട്ട് ഫോര്‍ ഇയേർലി അനലിസിസ് ഓഫ് ട്രേഡിൻ്റെ (National Import-Export for Yearly Analysis of Trade (NIRYAT) കണക്കുകള്‍ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്‌തു.

ഇലക്ട്രോണിക് സാധനങ്ങള്‍ ഇന്ത്യയുടെ രണ്ടാമത്തെ വലിയ ഇറക്കുമതിയാണ്. ചൈന പോലുള്ള രാജ്യങ്ങളില്‍ നിന്നാണ് ഭൂരിഭാഗം ഭാഗങ്ങളും ഇറക്കുമതി ചെയ്യുന്നത്. ഡെല്‍, എച്ച്.പി തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് ഇന്ത്യയില്‍ നിര്‍മാണ യൂണിറ്റുകള്‍ ഉണ്ട്.

0Shares