
യു.കെയില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സിൻ്റെയും മക്കളുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ കൈകോര്‍ത്ത് ബ്രിട്ടനിലെ മലയാളി സമൂഹം. യു.കെയിലെ മലയാളി സമൂഹത്തെയൊന്നാകെ ദുഃഖത്തിലാഴ്ത്തി, മിഡ് ലാന്‍ഡ്‌സിലെ കെറ്ററിംഗില്‍ കൊല്ലപ്പെട്ട അഞ്ജു അശോകിൻ്റെയും (40), മക്കള്‍ ജീവ (6), ജാന്‍വി (4) എന്നിവരുടെയും ഭൗതിക ശരീരങ്ങള്‍ നാട്ടില്‍ എത്തിക്കുന്നതിനായാണ് ബ്രിട്ടിനിലെ മലയാളി സമൂഹമൊന്നാകെ കൈകോര്‍ക്കുന്നത്. യുക് മ ചാരിറ്റി ഫൗണ്ടേഷനാണ് ഫണ്ട് ശേഖരണം നടത്തുന്നത്.
അഞ്ജുവിൻ്റെ നിര്‍ധനരായ കുടുംബത്തെ സഹായിക്കുന്നതിനായി കുടുംബത്തിൻ്റെ അഭ്യര്‍ത്ഥന പ്രകാരം യുക് മ ചാരിറ്റി ഫൗണ്ടേഷന്‍, കെറ്ററിംഗ് മലയാളി വെല്‍ഫയര്‍ അസ്സോസ്സിയേഷൻ്റെ സഹകരണത്തോടെ ഫണ്ട് ശേഖരണം ആരംഭിച്ചു.

സംഭവം വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് അയല്‍വാസി സിബു ജോസഫ് പറഞ്ഞു. പൊലീസ് എത്തി വാതില്‍ പൊളിച്ചാണ് വീടിനുള്ളില്‍ കയറിയതെന്നും ആ സമയം കുട്ടികള്‍ക്ക് ജീവനുണ്ടായിരുന്നെന്നും സിബു ജോസഫ് പറഞ്ഞു.
അഞ്ജു സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. സാജുവിനെ വീട്ടില്‍ നിന്നും തന്നെ അറസ്റ്റ് ചെയ്തു. കൊലയ്ക്ക് കാരണം എന്താണെന്ന് അറിയില്ല. സാജു കൊല നടത്തിയത് ഞെട്ടലോടെയാണ് കേട്ടതെന്നാണ് അയല്‍വാസി പ്രതികരിച്ചത്. പ്രതിയെ ബുധനാഴ്‌ച നോര്‍ത്താംപ്ടണ്‍ ക്രൗണ്‍ കോടതിയില്‍ വീണ്ടും ഹാജരാക്കും.
