തെരവുനായ കടിച്ചു; രണ്ടുവട്ടം ഡോക്ടറെ കണ്ടിട്ടും കുത്തിവയ്‌പ്‌ നല്‍കിയില്ല, എട്ടു വയസ്സുകാരൻ്റെ മരണത്തില്‍ ആശുപത്രിക്ക് എതിരെ ബന്ധുക്കള്‍

  • Post category:Kerala / news
  • Reading time:1 min read
You are currently viewing തെരവുനായ കടിച്ചു; രണ്ടുവട്ടം ഡോക്ടറെ കണ്ടിട്ടും കുത്തിവയ്‌പ്‌ നല്‍കിയില്ല, എട്ടു വയസ്സുകാരൻ്റെ മരണത്തില്‍ ആശുപത്രിക്ക് എതിരെ ബന്ധുക്കള്‍

ആലപ്പുഴ: തെരുവുനായയുടെ പേവിഷ ബാധയേറ്റ് എട്ടു വയസ്സുകാരന്‍ മരിച്ചതില്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണവുമായി ബന്ധുക്കള്‍. പള്ളിപ്പാട് സ്വദേശി ദേവനാരായണനാണ് മരിച്ചത്. ദേവനാരായണന് പേവിഷബാധക്ക് എതിരായ വാക്‌സിന്‍ കുത്തിവെയ്‌പ്‌ നല്‍കിയില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.

രണ്ടുവട്ടം ഡോക്ടര്‍മാരെ കണ്ടിട്ടും കുത്തിവെയ്‌പ്‌ നല്‍കിയില്ലെന്ന് കുട്ടിയുടെ മുത്തച്ഛന്‍ കുറ്റപ്പെടുത്തി. ഒരുമാസം മുമ്പാണ് ദേവനാരായണനെ തെരുവുനായ ആക്രമിച്ചത്. മുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ വീടിന് മുന്നിലൂടെ പോയ അമ്മയെയും കുഞ്ഞിനെയും തെരുവുനായ കടിക്കാന്‍ ഓടിയെത്തിയത് കണ്ട ദേവനാരായണന്‍ കയ്യിലിരുന്ന പന്ത് നായയുടെ നേര്‍ക്ക് എറിഞ്ഞു. ഇതോടെ നായ ദേവനാരായണന് നേര്‍ക്ക് തിരിഞ്ഞു.

ഓടിയ കുട്ടി സമീപത്തെ ഓടയില്‍ വീണു. ഇതോടൊപ്പം തെരുവുനായയും ചാടിയിരുന്നു. പരിക്കേറ്റ കുട്ടിയെ ഉടന്‍ താലൂക്ക് ആശുപത്രിയില്‍ കൊണ്ടു ചെന്നെങ്കിലും ഹൗസ് സര്‍ജന്മാരാണ് ചികിത്സ നല്‍കിയത്. വീണു പരിക്കേറ്റതിനാണ് ചികിത്സ നല്‍കിയത്. പേവിഷബാധക്ക് എതിരെ കുത്തിവെയ്‌പ്‌ എടുത്തില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു.

മൂന്നുദിവസം മുമ്പ് ദേവനാരായണന്‍ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചു തുടങ്ങുകയും ഭക്ഷണം കഴിക്കാതാകുകയും ചെയ്‌തു. തുടര്‍ന്ന് കുട്ടിയെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നിന്നും ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. മുല്ലക്കര എല്‍.പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു ദേവനാരായണന്‍.

നായ കടിച്ചതായി ദേവനാരായണൻ്റെ ബന്ധുക്കള്‍ പറഞ്ഞിട്ടില്ലെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. നടന്നു പോയപ്പോള്‍ തട്ടി വീണു എന്നാണ് പറഞ്ഞതെന്നും സൂപ്രണ്ട് ഡോ. സുനില്‍ വ്യക്തമാക്കി. പട്ടി ഓടിച്ചതായി പോലും പറഞ്ഞിട്ടില്ല. പട്ടി കടിച്ചു എന്നു പറഞ്ഞാല്‍ ആശുപത്രിയില്‍ വാക്‌സിന്‍ ഉണ്ടെന്നും അത് നല്‍കിയേനെ എന്നും സൂപ്രണ്ട് പറയുന്നു.

0Shares