അദാനിയുടെ കമ്പനിയില്‍ ആരാണ് കോടികള്‍ നിക്ഷേപിക്കുന്നത്; മോദിക്കെതിരെ ആഞ്ഞടിച്ച്‌ രാഹുല്‍ ഗാന്ധി

You are currently viewing അദാനിയുടെ കമ്പനിയില്‍ ആരാണ് കോടികള്‍ നിക്ഷേപിക്കുന്നത്; മോദിക്കെതിരെ ആഞ്ഞടിച്ച്‌ രാഹുല്‍ ഗാന്ധി

അദാനി- മോദി ബന്ധത്തിനെതിരെ ആഞ്ഞടിച്ച്‌ രാഹുല്‍ ഗാന്ധി. അദാനിയും മോദിയും തമ്മില്‍ വര്‍ഷങ്ങളായുള്ള ബന്ധമുണ്ട്. ഇത് എല്ലാ ബി.ജെ.പി നേതാക്കള്‍ക്കും അറിയാമെന്നും രാഹുല്‍ വിമര്‍ശിച്ചു.
അയോഗ്യനാക്കപ്പെട്ടതിന് ശേഷം ആദ്യമായി മാധ്യമങ്ങളോട് എ.ഐ.സി.സി ആസ്ഥാനത്ത് പ്രതികരിക്കുമ്പോൾ ആയിരുന്നു രാഹുല്‍ ഗാന്ധി അദാനിക്കെതിരെ തുറന്നടിച്ചത്.

അയോഗ്യതയോ ആരോപണങ്ങളോ എന്നെ ബാധിക്കില്ല, തൻ്റെ പോരാട്ടം ജനാധിപത്യ സംരക്ഷണത്തിനായാണ്. സ്ഥിരമായി അയോഗ്യനാക്കിയാലും ജോലി തുടരുമെന്നും അയോഗ്യതയിലൂടെയും ഭീഷണിയിലൂടെയും തന്നെ നിശ്ശബ്ദനാക്കാന്‍ സാധിക്കില്ലായെന്നും രാഹുല്‍ വ്യക്തമാക്കി. അദാനി വിഷയത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ഇപ്പോള്‍ തനിക്ക് അയോഗ്യത പ്രഖ്യാപിച്ചത്. തനിക്ക് ഭയമില്ലെന്ന് ബി.ജെ.പിക്ക് ഇതുവരെ മനസ്സിലായിട്ടില്ലായെന്നും മറിച്ച്‌ മോദിക്കാണ് ഭയമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

അദാനിയുടെ കമ്പനിയില്‍ ആരാണ് കോടികള്‍ നിക്ഷേപിക്കുന്നത്? അദാനിയുമായി മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ തുടങ്ങിയ ബന്ധമാണ്. അദാനിയുടെ ഷെല്‍ കമ്പനിയില്‍ ചൈനീസ് പൗരൻ്റെ സാന്നിധ്യമുണ്ട്. ഷെല്‍ കമ്പനികളിലേക്ക് പോയ 20000 കോടി രൂപ ആരുടേതാണ്? അദാനിയുടെ നിക്ഷേപങ്ങളില്‍ പ്രതിരോധ മന്ത്രാലയം പോലും അന്വേഷണം നടത്തുന്നില്ലായെന്നും രാഹുല്‍ വ്യക്തമാക്കി.

അദാനിയെക്കുറിച്ചുള്ള തൻ്റെ അടുത്ത പ്രസംഗത്തെ പ്രധാനമന്ത്രി ഭയക്കുന്നു, താന്‍ അത് അദ്ദേഹത്തിൻ്റെ കണ്ണുകളില്‍ കണ്ടു. അതുകൊണ്ടാണ് ആദ്യമുണ്ടായ പതര്‍ച്ചയും പിന്നീടുള്ള അയോഗ്യതയെന്നും രാഹുല്‍ ചൂണ്ടിക്കാണിച്ചു. താന്‍ സത്യം മാത്രമേ സംസാരിക്കൂ, ‘അത്’ തൻ്റെ ജോലിയാണ്, മാപ്പ് പറയാന്‍ തൻ്റെ പേര് സവര്‍ക്കര്‍ എന്നല്ല ഗാന്ധി എന്നാണ്, ഗാന്ധി ആരോടും മാപ്പ് പറയില്ല. തന്നെ അയോഗ്യനാക്കുകയോ അറസ്റ്റുചെയ്യുകയോ ചെയ്താലും സത്യം പറയുന്നത് തുടര്‍ന്നു കൊണ്ടേയിരിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി. ‘ഈ രാജ്യം എനിക്ക് എല്ലാം തന്നു, അതുകൊണ്ടാണ് ഞാന്‍ ഇത് ചെയ്യുന്നത്’ രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

0Shares