
മലപ്പുറം: എ.ഡി.ജി.പി അജിത് കുമാറിനെതിരെ വീണ്ടും കടുത്ത ആരോപണവുമായി പി.വി അൻവർ എം.എൽ.എ. പേര് വെളിപ്പെടുത്താത്ത ഒരു പോലീസ് ഉദ്യോഗസ്ഥൻ്റെ വെളിപെടുത്തൽ ഓഡിയോ എം.എൽ.എ പുറത്തുവിട്ടു. മുഖ്യമന്ത്രിയുടെ അടക്കം ഫോണുകൾ ചോർത്തുന്നതായി സംശയിക്കുന്നതായി ഓഡിയോ ക്ലിപ്പിൽ ആരോപിക്കുന്നുണ്ട്. എം.ആർ അജിത്ത് കുമാർ കോടികൾ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും മറുനാടൻ മലയാളി സാജൻ സക്കറിയയുടെ സഹോദരങ്ങൾ വഴി ഇടപാട് നടത്തി കേസ് ഒതുക്കാൻ ഒന്നരകോടി കൈപറ്റിയതായുള്ള ഗുരുതര ആരോപണവും ഭരണപക്ഷ എം.എൽ.എ വെളിപ്പെടുത്തി. കവടിയാറിൽ 12000 ചതുരശ്ര അടി വിസ്തീർണമുള്ള മണിമാളിക (കൊട്ടാരം) തന്നെ അജിത് കുമാർ പണിയുന്നുണ്ട്. അവിടെ സ്ഥലം വാങ്ങണമെങ്കിൽ തന്നെ കൊടികൾ ചെലവഴിക്കണം. 15 കോടിക്കാണ് അജിത് കുമാർ കവടിയാറിൽ വീട് വെക്കാൻ സ്ഥലം വാങ്ങിയതെന്നും പി വി അൻവർ ആരോപിച്ചു. അജിത്ത് കുമാറിന് ഇത്രയും പണം ഏവിടന്ന് ലഭിച്ചു എന്നത് അന്വേഷിക്കണം. കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാലുമായി അജിത്ത് കുമാറിന് നല്ല അടുപ്പമാണുള്ളത്. ആ ബന്ധം ഉപയോഗിച്ച് സോളാർ കേസ് അട്ടിമറിച്ചതായും ആരോപണം ഉയർത്തി.
എടവണ്ണക്കേസിൽ നിരപരാധിയെ എം.ആർ അജിത്ത് കുമാര്‍ കുടുക്കിയെന്നും അന്‍വര്‍ ആരോപിച്ചു. അജിത്ത് കുമാറിൻ്റെ സംഘം വിമാനത്താവളത്തിൽ നിന്നും കോടികളുടെ സ്വർണം കടത്തിയിട്ടുണ്ട്. മുജീബ് എന്നയാളാണ് എം.ആർ അജിത്ത് കുമാറിൻ്റെ പ്രധാന സഹായി. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫോണും സംഘം ചോർത്തുന്നുണ്ട്. മുഖ്യമന്ത്രിയുടേയും ഓഫീസിലേയും ഫോൺ ചോർത്തുന്നുവെന്നും പി.വി അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പുറത്ത് വിടാത്ത തെളിവുകൾ ഇനിയും കയ്യിലുണ്ട്. അജിത്ത് കുമാറിനെതിരെ അന്വേഷണം നടത്തുന്ന അന്വേഷണ സംഘത്തിനോട് സഹകരിക്കുമെന്നും എല്ലാ തെളിവുകളും കൈമാറുമെന്നും എം.എല്‍.എ വ്യക്തമാക്കി. അജിത്ത് കുമാർ മാറി നിന്നാലും രാജിവെച്ചാലും ആരോപണങ്ങൾ നിലനിൽക്കുമെന്ന് പി.വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. അന്വേഷണം വിരമിച്ച ജഡ്ജിയെ കൊണ്ട് അന്വേഷിക്കണം. ഇതുസംബന്ധിച്ച കാര്യങ്ങൾ മുഖ്യമന്ത്രിയെ ധരിപ്പിക്കാൻ നാളെ മുഖ്യമന്ത്രിയെ കാണും. തൻ്റെ ജീവൻ ഭീഷണിയുണ്ടെന്നും അൻവർ പറഞ്ഞു.
