
ബാംഗളൂരു: ഐ.എസ്.ആർ.ഒയുടെ പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം ആർ.എൽ.വിയുടെ (പുഷ്‌പക്) അവസാന ലാൻഡിങ് പരീക്ഷണം വിജയം. ഞായറാഴ്‌ച രാവിലെ 7.10ന് കർണാടകയിലെ ചിത്രദുർഗ എയ്റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ വെച്ചായിരുന്നു പരീക്ഷണം. പുനരുപയോഗിക്കാവുന്ന റോക്കറ്റിൻ്റെ (റീ- യൂസബിൾ ലോഞ്ച് വെഹിക്കിൾ) ആദ്യ രണ്ടു പരീക്ഷണങ്ങളും വിജയകരമായിരുന്നു.
‘പുഷ്‌പക്’ എന്ന് പേരിട്ടിരിക്കുന്ന ആർ.എൽ.വിയെ ലാൻഡിങ് പരീക്ഷണം നടത്തുന്നതിന് വ്യോമസേനയുടെ ചിനൂക് ഹെലികോപ്റ്ററിൽ 4.5 കിലോമീറ്റർ ഉയരത്തിലും ഇറങ്ങേണ്ട റൺവേയിൽ നിന്ന് നാല് കിലോമീറ്റർ ദൂരത്തിലും എത്തിച്ച ശേഷം വിട്ടയച്ചു. അവിടെ നിന്ന് 500 മീറ്റർ ദൂരം മാറി സഞ്ചരിച്ച് ആർ.എൽ.വി റൺവേയിലേക്ക് നേരിട്ട് ഇറങ്ങാവുന്ന ദിശയിലേക്കെത്തി.

ദിശ കൃത്യമായി കണ്ടെത്താൻ സഹായിക്കുന്ന പുതിയ ദിശാ സൂചക ആൽഗരിതം വിക്രം സാരാഭായ് സ്പേസ് സെൻ്റെർ വികസിപ്പിച്ചിട്ടുണ്ട്.
അടുത്ത ഘട്ടം ബഹിരാകാശത്ത് പോയി മടങ്ങിയെത്തുന്ന വാഹനത്തെ (ഓർബിറ്റൽ റീ എൻട്രി വെഹിക്കിൾ -ഒ.ആർ.വി) ഭൂമിയിലിറക്കുന്ന പരീക്ഷണങ്ങളാണ്. വീണ്ടും വിക്ഷേപണത്തിന് ഉപയോഗിക്കാവുന്ന വാഹനം എന്ന പേര് നിലനിർത്തി, ആദ്യതവണ മുതൽ ഒരേ വാഹനം തന്നെയാണ് ലാൻഡിങ് പരീക്ഷണത്തിന് ഉപയോഗിക്കുന്നത്.
ജെ.മുത്തു പാണ്ഡ്യനാണ് മിഷൻ ഡയറക്ടർ. വെഹിക്കിൾ ഡയറക്ടർ ബി.കാർത്തിക്. ഐ.എസ്.ആർ.ഒ ചെയർമാൻ എസ്.സോമനാഥ്, വി.എസ്.ഏ.സ്.സി ഡയറക്ടർ ഡോ. എസ്.ഉണ്ണികൃഷ്ണൻ നായർ എന്നിവർ ദൗത്യം നിറവേറ്റിയ ടീമിനെ അഭിനന്ദിച്ചു.
