നിരോധിത സംഘടനകളിലെ അംഗത്വം കുറ്റകരം; യു.എ.പി.എ ചുമത്താം, 2011 ഉത്തരവ് സുപ്രീംകോടതി തിരുത്തി

  • Post category:national / news
  • Reading time:1 min read
You are currently viewing നിരോധിത സംഘടനകളിലെ അംഗത്വം കുറ്റകരം; യു.എ.പി.എ ചുമത്താം, 2011 ഉത്തരവ് സുപ്രീംകോടതി തിരുത്തി

ന്യൂഡല്‍ഹി: നിരോധിത സംഘടനകളിലെ അംഗത്വം നിയമ വിരുദ്ധ പ്രവര്‍ത്തന നിരോധന നിയമപ്രകാരം (യു.എ.പി.എ) കേസെടുക്കാവുന്ന കുറ്റമാണെന്ന് സുപ്രീംകോടതി. 2011ലെ വിധി തിരുത്തിക്കൊണ്ടാണ് മൂന്നംഗ ബെഞ്ചിൻ്റെ ഉത്തരവ്. അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതെ, നിരോധിത സംഘടനകളില്‍ വെറുതെ അംഗമായിരിക്കുന്നത് യു.എ.പി.എയോ ടാഡയോ ചുമത്താവുന്ന കുറ്റമല്ലെന്നായിരുന്നു 2011ലെ വിധി.

രണ്ടംഗ ബെഞ്ചിൻ്റെ ഈ വിധി അസ്ഥിരപ്പെടുത്തി കൊണ്ടാണ് ജസ്റ്റിസുമാരായ എം.ആര്‍ ഷാ, സി.ടി രവികുമാര്‍, സഞ്ജയ് കരോള്‍ എന്നിവരുടെ ഉത്തരവ്. നിരോധിത സംഘടനകളിലെ അംഗത്വം കുറ്റകരമാക്കുന്ന യു.എ.പി.എ 10 എ (1) വകുപ്പ് ബെഞ്ച് ശരിവച്ചു.

ഉള്‍ഫയില്‍ അംഗമായിരുന്ന ആള്‍ക്കെതിരെ ടാഡ പ്രകാരം എടുത്ത കേസിലെ ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞുകൊണ്ടാണ്, 2011ല്‍ ജസ്റ്റിസുമാരായ മാര്‍ക്കണ്ഡേയ കട് ജുവും ജ്ഞാന്‍ സുധാ മിശ്രയും വിധി പറഞ്ഞത്. അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ ആളുകളെ പ്രേരിപ്പിക്കുകയോ ക്രമസമാധാന നില തകര്‍ക്കുന്ന വിധം പെരുമാറുകയോ ചെയ്യാത്ത പക്ഷം, നിരോധിത സംഘടനയില്‍ അംഗമായിരുന്നു എന്നത് കൊണ്ടുമാത്രം ഒരാള്‍ കുറ്റവാളി ആവുന്നില്ലെന്നായിരുന്നു വിധി.

കേന്ദ്ര സര്‍ക്കാരിൻ്റെ വാദം കേള്‍ക്കാതെയാണ് വിധിയെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി 2014ല്‍ രണ്ടംഗ ബെഞ്ച് വിശാല ബെഞ്ചിൻ്റെ പരിഗണനക്ക് വിട്ടു. ഇതിലാണ് ഇപ്പോൾ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

0Shares