
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനില്‍ നടത്തിയ വിവാദ പ്രസംഗത്തിനെതിരായ പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി തുടങ്ങി. പ്രസംഗത്തിൻ്റെ ദൃശ്യങ്ങള്‍ ഹാജരാക്കാൻ ബൻസ്വാര ഇലക്‌ട്രല്‍ ഓഫീസറോട് ആവശ്യപ്പെട്ടു. പ്രസംഗത്തിൻ്റെ ഉള്ളടക്കം എഴുതി നല്‍കാനും നിർദേശിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്, സി.പി.എം അടക്കം പ്രതിപക്ഷ പാർട്ടികള്‍ പരാമർശത്തിനെതിരെ പരാതി നല്‍കുകയും പ്രതിഷേധം ശക്തമാക്കുകയും ചെയ്യുന്നതിനിടെ ആണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടികളാരംഭിച്ചത്.
തിങ്കളാഴ്‌ച പ്രധാനമന്ത്രിയുടെ വാക്കുകള്‍ വിദ്വേഷ പ്രസംഗത്തിൻ്റെ പ്രത്യക്ഷ ഉദാഹരണമാണെന്നും, തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് മോദിയെ വിലക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടിരുന്നു. വിദ്വേഷ പ്രസംഗത്തിനെതിരെ പ്രചാരണത്തിനും കോണ്‍ഗ്രസ് തുടക്കമിട്ടു. പ്രധാനമന്ത്രി ആക്ഷേപമുന്നയിച്ച പ്രകടനപത്രിക കോണ്‍ഗ്രസ് സ്ഥാനാർത്ഥികള്‍ കൂട്ടത്തോടെ പ്രധാനമന്ത്രിക്ക് അയച്ചു. വിദ്വേഷ പ്രസംഗത്തിനെതിരെ ഒപ്പ് ശേഖരണവും തുടങ്ങി. ഒരു ലക്ഷം പേരുടെ ഒപ്പ് ശേഖരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കാനാണ് നീക്കം.
കൂടിക്കാഴ്‌ചക്ക് കോണ്‍ഗ്രസ് അധ്യക്ഷൻ സമയം തേടിയിട്ടുണ്ട്. എന്നാല്‍ കത്തിനോട് പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ പ്രതികരിച്ചു.
കോണ്‍ഗ്രസ് അധികാരത്തിൽ എത്തിയാല്‍ രാജ്യത്തിൻ്റെ സമ്പത്ത് മുഴുവൻ മുസ്ലീംങ്ങള്‍ക്ക് നല്‍കുമെന്ന പ്രധാനമന്ത്രിയുടെ രാജസ്ഥാൻ തെരഞ്ഞെടുപ്പ് പ്രസംഗമാണ് വലിയ വിവാദത്തിലായത്.

കോണ്‍ഗ്രസ് അധികാരത്തിൽ എത്തിയാലുണ്ടാകാവുന്ന ആപത്ത് ഓർമ്മപ്പെടുത്തുന്നു എന്നവകാശപ്പെട്ടായിരുന്നു മോദിയുടെ വാക്കുകള്‍. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആദ്യ പരിഗണന നല്‍കുക മുസ്ലീംങ്ങള്‍ക്കായിരിക്കും, കഷ്ടപ്പെട്ട് മറ്റുള്ളവരുണ്ടാക്കിയ പണം അവരിലേക്ക് ഒഴുക്കും. അമ്മമാരുടെയും,സഹോദരിമാരുടേയും സ്വർണ്ണത്തിൻ്റെ കണക്കെടുപ്പ് നടത്തി അത് മുസ്ലീംങ്ങള്‍ക്ക് നല്‍കുമെന്ന് കോണ്‍ഗ്രസ് പ്രകടന പത്രികയിലുണ്ടെന്നും മോദി പറഞ്ഞു.
ജാതി സെൻസസിനൊപ്പം സാമ്പത്തിക സാമൂഹിക സെൻസസും നടത്തുമെന്ന കോണ്‍ഗ്രസ് പ്രകടന പത്രികയിലെ പ്രഖ്യാപനമാണ് പ്രധാനമന്ത്രി വളച്ചൊടിച്ചതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. മുസ്ലീം ഭൂരിപക്ഷ മേഖലകളില്‍ അടുത്ത ഘട്ടം തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ മോദി നടത്തിയ പരാമർശം ബി.ജെ.പിയെ വെട്ടിലാക്കി ഇരിക്കുകയാണ്.
