
ജോഹനന്നാസ്ബര്‍ഗ്: ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിംഗും ഹ്രസ്വ കൂടിക്കാഴ്‌ച നടത്തി. ലഡാക്കിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കം തുടരുന്നതിനിടെ ആണ് ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ ഇരുവരും ചർച്ച നടത്തിയത്. അതിർത്തി പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള ഇടപെടൽ നടത്താമെന്ന് ചർച്ചയിൽ ഇരുനേതാക്കളും സമ്മതിച്ചു.
ഷിയുമായുള്ള സംഭാഷണത്തിൽ, ഇന്ത്യ- ചൈന അതിർത്തി പ്രദേശങ്ങളിലെ പടിഞ്ഞാറൻ സെക്ടറിലെ നിയന്ത്രണ രേഖയിലെ (എൽ.എസി) പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങളെ കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകൾ പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചതായി വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വാത്ര വ്യക്തമാക്കി.

സൈനിക പിൻമാറ്റം വേഗത്തിലാക്കാനുള്ള പ്രശ്‌നപരിഹാര ശ്രമങ്ങൾ ശക്തമാക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദ്ദേശിക്കാൻ ഇരുനേതാക്കളും ചർച്ചയിൽ സമ്മതിച്ചു. ഇന്ത്യ- ചൈന ബന്ധം സാധാരണ നിലയിലാക്കുന്നതിന് അതിർത്തി പ്രദേശങ്ങളിൽ സമാധാനം, നിയന്ത്രണരേഖ അംഗീകരിക്കൽ എന്നിവ അനിവാര്യമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയതായി ക്വാത്ര പറഞ്ഞു.
അതിർത്തി പ്രശ്‌നത്തിൽ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് കൂടിക്കാഴ്‌ച. കഴിഞ്ഞ വർഷം നവംബറിൽ ഇന്തോനേഷ്യൻ പ്രസിഡണ്ട് ജോക്കോ വിഡോഡോ ഇന്തോനേഷ്യയിലെ ബാലിയിൽ സംഘടിപ്പിച്ച ജി-20 അത്താഴ വിരുന്നിനിടെ പ്രധാനമന്ത്രി മോദിയും പ്രസിഡണ്ട് സിയും തമ്മിൽ ഒരു ഹ്രസ്വ കൂടിക്കാഴ്‌ച നടത്തിയിരുന്നു.
ജി-20 അത്താഴ വേളയിൽ ഇരുനേതാക്കളും ആഹ്ളാദങ്ങൾ കൈമാറി. 2020 ഏപ്രിലിൽ കിഴക്കൻ ലഡാക്കിൽ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയും ഇന്ത്യൻ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്‌ചയായിരുന്നു അത്.
കഴിഞ്ഞ മൂന്ന് വർഷമായി, ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം നല്ല നിലയിലല്ല. അതിൻ്റെ ഫലമായി നിയന്ത്രണ രേഖയിലെ (എൽ.എസി) പിരിമുറുക്കം കാരണം എല്ലാ തലങ്ങളിലും ബന്ധം വഷളാകുന്നു. കിഴക്കൻ ലഡാക്കിലെ അതിർത്തി പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി 2020 മുതൽ ഇരു രാജ്യങ്ങളും 19 റൗണ്ട് ചർച്ചകൾ നടത്തിയിട്ടുണ്ട്. കിഴക്കൻ ലഡാക്കിലെ ദെപ്‌സാങ്, ഡെംചോക്ക് എന്നിവിടങ്ങളിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യയും ചൈനയും ഓഗസ്റ്റ് 13, 14 തീയതികളിൽ 19-ാം റൗണ്ട് കോർപ്‌സ് കമാൻഡർ തല ചർച്ചകൾ നടത്തി.
