കഴിഞ്ഞ ദിവസം പനച്ചൂരാൻ്റെ ഓര്‍മ്മ ദിനമായിരുന്നു; ഇപ്പോൾ ബീയാര്‍ പ്രസാദും പോയി, ഹൃദയം തൊടുന്ന ചിത്രം പങ്കുവെച്ച്‌ രാജീവ് ആലുങ്കല്‍

  • Post category:Kerala / news / obitury
  • Reading time:1 min read
You are currently viewing കഴിഞ്ഞ ദിവസം പനച്ചൂരാൻ്റെ ഓര്‍മ്മ ദിനമായിരുന്നു; ഇപ്പോൾ ബീയാര്‍ പ്രസാദും പോയി, ഹൃദയം തൊടുന്ന ചിത്രം പങ്കുവെച്ച്‌ രാജീവ് ആലുങ്കല്‍

കൊച്ചി: കവിയും ഗാനരചയിതാവുമായ ബീയാര്‍ പ്രസാദിൻ്റെ നിര്യാണത്തില്‍ ദുഃഖം രേഖപ്പെടുത്തി സുഹൃത്തും ഗാനരചയിതാവുമായ രാജീവ് ആലുങ്കല്‍. ഒരുമിച്ചുള്ള പഴയ ഒരു ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു അദ്ദേഹം അനുശോചനം അറിയിച്ചത്. ചിത്രത്തില്‍ അന്തരിച്ച കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാനുമുണ്ട്. ‘കഴിഞ്ഞ ദിവസം പനച്ചൂരാൻ്റെ ഓര്‍മ്മ ദിനമായിരുന്നു. ഇന്ന് ബീയാര്‍ പ്രസാദും പോയി. ഒത്തിരി വര്‍ഷം മുമ്പ് ഞാനും ശരത്തേട്ടനും, അനിലും, ബീയാറുമൊന്നിച്ച്‌ ഒരു ഓണക്കാലത്ത്’ എന്ന കുറിപ്പോട് കൂടിയാണ് രാജീവ് ആലുങ്കല്‍ ചിത്രം പങ്കുവെച്ചരിക്കുന്നത്.

ചങ്ങനാശ്ശേരിയില്‍ വച്ചായിരുന്നു ബീയാര്‍ പ്രസാദിൻ്റെ അന്ത്യം. 61 വയസ്സായിരുന്നു. കഴിഞ്ഞ ഏതാനും നാളുകളായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ആലപ്പുഴ മങ്കൊമ്പ് സ്വദേശിയായ ബീയാര്‍ പ്രസാദ് നിരവധി സിനിമകള്‍ക്ക് ഹിറ്റ് ഗാനമൊരുക്കിയ പ്രതിഭയാണ്. ഏഷ്യാനെറ്റില്‍ ദീര്‍ഘകാലം അവതാരകനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1993ല്‍ ജോണി എന്ന കുട്ടികളുടെ ചിത്രത്തിന് തിരക്കഥ ഒരുക്കിക്കൊണ്ടാണ് അദ്ദേഹം സിനിമയിലേക്ക് കടന്നുവന്നത്.

പ്രിയദര്‍ശൻ്റെ സംവിധാനത്തില്‍ 2003ല്‍ പുറത്തെത്തിയ കുളിച്ചുണ്ടന്‍ മാമ്പഴം എന്ന ചിത്രത്തിലൂടെയായിരുന്നു പാട്ടെഴുത്തിലേക്ക് കടന്നത്. പാട്ടുകള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൻ്റെ സംഗീത സംവിധായകന്‍ വിദ്യാസാഗര്‍ ആയിരുന്നു. ഒന്നാംകിളി പൊന്നാംകിളി, കസവിൻ്റെ തട്ടമിട്ട് തുടങ്ങിയ ഗാനങ്ങള്‍ ശ്രദ്ധേയം. കിളിച്ചുണ്ടന്‍ മാമ്പഴത്തിന് പുറമെ വെട്ടം, ജലോത്സവം എന്നീ സിനിമകളിലെ ഗാനങ്ങളും ബീയാര്‍ പ്രസാദിന് ഗാന രചയിതാവ് എന്ന നിലയില്‍ ജനപ്രീതി നേടി കൊടുത്തു. ഏറ്റവും ഒടുവില്‍ തട്ടിന്‍പുറത്ത് അച്യുതനിലാണ് അദ്ദേഹം ഗാനങ്ങള്‍ എഴുതിയത്. അദ്ദേഹത്തിൻ്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം.

0Shares