
പ്രഭാസും കൃതി സനോനും അഭിനയിച്ച ആദിപുരുഷിൻ്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി ചിത്രം ഇപ്പോള്‍ അതിൻ്റെ പോസ്റ്റ്- പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. ഓം റൗട്ട് സംവിധാനം ചെയ്ത ചിത്രം പ്രഭാസിൻ്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഭൂഷണ്‍ കുമാറിൻ്റെ ടി-സീരീസും റെട്രോഫില്‍സും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രം 300 കോടി രൂപ ബജറ്റിലാണ് ഒരുക്കിയത്.
ഇന്ത്യന്‍ ഇതിഹാസമായ രാമായണത്തിൻ്റെ സിനിമാറ്റിക് അഡാപ്റ്റേഷനായ ഈ സിനിമയില്‍ നടന്‍ സെയ് ഫ് അലിഖാന്‍ രാവണനായി അഭിനയിക്കും.

ലങ്കേഷ് എന്നായിരിക്കും കഥാപാത്രത്തിന് പേര്. റിലീസിനും മുമ്പ് സിനിമയുടെ തിയേറ്റര്‍ അവകാശം വമ്പന്‍ തുകക്ക് വിറ്റുപോയതും വാര്‍ത്തയായി കഴിഞ്ഞു.
ചിത്രത്തില്‍ രാഘവായി പ്രഭാസ് അഭിനയിക്കും. കൃതി സനോന്‍ ജാനകിയായും സണ്ണി സിംഗ് ലക്ഷ്മണനായും വേഷമിടും. കഴിഞ്ഞ വര്‍ഷം നവംബറില്‍ തുടങ്ങി 103 ദിവസം കൊണ്ടാണ് ചിത്രത്തിൻ്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. സലാറിലും പിന്നീട് രാധേ ശ്യാമിലുമാണ് പ്രഭാസ് അവസാനമായി അഭിനയിച്ചത്. നിര്‍ഭാഗ്യവശാല്‍, കാണികളെ ആകര്‍ഷിക്കുന്നതില്‍ രണ്ട് സിനിമകളും പരാജയപ്പെട്ടു. ഇപ്പോള്‍ ആരാധകരും പ്രഭാസും ഈ ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷയിലാണ്.

ആദിപുരുഷിൻ്റെ റിലീസിനായി കാത്തിരിക്കുന്നതിനു പുറമേ, പ്രഭാസിന് നാഗ് അശ്വിൻ്റെ ‘പ്രൊജക്‌റ്റ് കെ’ കൂടിയുണ്ട്. മെഗാ ക്യാന്‍വാസ് എന്ന് പറയപ്പെടുന്ന, പാന്‍ ഇന്ത്യ പ്രൊജക്റ്റില്‍ ദീപിക പദുക്കോണ്‍ നായികയായും അമിതാഭ് ബച്ചന്‍ ഒരു പ്രധാന വേഷത്തിലും അഭിനയിക്കുന്നു.
ആദിപുരുഷിനായി ഉയര്‍ന്ന വിഎഫ്‌എക്സ് ഇഫക്റ്റുകള്‍ തയാറായിട്ടുണ്ട്. ചിത്രം വരുന്ന സംക്രാന്തിക്ക് റിലീസ് ചെയ്യുമെന്നും പറയപ്പെടുന്നു. സിനിമയുടെ തെലുങ്ക് തിയറ്റര്‍ അവകാശം 100 കോടി രൂപയ്ക്ക് പ്രമുഖ പ്രൊഡക്ഷന്‍ ഹൗസായ യുവി ക്രിയേഷന്‍സ് സ്വന്തമാക്കിയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.
