
കാസർകോട്: കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ ഫയലുകളില്‍ ഒപ്പിടുമ്പോള്‍ മാത്രമാണ് തനിക്ക് പ്രധാനമന്ത്രിയുടെ ഉത്തരവാദിത്തം ഉണ്ടായിട്ടുള്ളുവെന്നും തൻ്റെ ജീവിതം രാജ്യത്തെ ജനങ്ങള്‍ക്കുള്ളതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 130 കോടി ജനങ്ങളുടെ പ്രധാന സേവകന്‍ മാത്രമാണ് താനെന്ന് അദ്ദേഹം പറഞ്ഞു.
ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി ഹിമാചല്‍പ്രദേശിലെ ഷിംലയില്‍ സംഘടിപ്പിച്ച ഗരീബ് കല്യാണ്‍ സമ്മേളനത്തില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഗുണഭോക്താക്കളുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന പ്രധാനമന്ത്രി സംസാരിച്ചു.

പ്രധാന്‍ മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍, അര്‍ബന്‍), പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധി, പ്രധാന്‍ മന്ത്രി ഉജ്ജ്വല യോജന, പോഷണ്‍ അഭിയാന്‍, പ്രധാന്‍ മന്ത്രി മാതൃ വന്ദന യോജന, സ്വച്ഛ് ഭാരത് മിഷന്‍, ജല്‍ ജീവന്‍ മിഷന്‍ & അമൃത്, പ്രധാന്‍ മന്ത്രി സ്വാനിധി സ്‌കീം, വണ്‍ നേഷന്‍ വണ്‍ റേഷന്‍ കാര്‍ഡ്, പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന, ആയുഷ്മാന്‍ ഭാരത് പിഎം ജന്‍ ആരോഗ്യ യോജന, ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്റര്‍, പ്രധാന്‍ മന്ത്രി മുദ്ര യോജന പദ്ധതികളുടെ ഉപഭോക്താക്കളുമായി രണ്ട് ഘട്ടങ്ങളിലായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്.
പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ 11ാം ഗഡു പ്രധാനമന്ത്രി ഗുണഭോക്താക്കള്‍ക്ക് കൈമാറി.
കളക്ടറേറ്റ് പരിസരത്തെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല പരിപാടിയില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ജില്ലയിലെ 130 ഗുണഭോക്താക്കള്‍ പങ്കെടുത്തു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അധ്യക്ഷയായി.
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കുഞ്ഞമ്പു നമ്പ്യാര്‍, സ്വാതന്ത്ര്യസമരസേനാനി ക്യാപ്ടന്‍ കെ.എം കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍, പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ കെ.വി ഹരിദാസ്,കേരള ജല അതോറിറ്റി എക്സിക്യുട്ടീവ് എന്‍ജിനീയര്‍ കെ.സുദീപ് എന്നിവര്‍ സംസാരിച്ചു. തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടര്‍ ജെയ്സണ്‍ മാത്യു സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസര്‍ കെ.എന്‍ ബിന്ദു നന്ദിയും പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാര്‍, വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
