
പി. കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേയ്ക്ക് തിരിച്ചുവരുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് തീരുമാനം. ഇതിനായി എം.പി സ്ഥാനം രാജിവയ്ക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകൾ കുഞ്ഞാലിക്കുട്ടിയും മുനീറും വഹിക്കുമെന്ന് കെ.പി.എ മജീദ് അറിയിച്ചു.
തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള തെരഞ്ഞെടുപ്പിന് കുഞ്ഞാലിക്കുട്ടിയാകും നേതൃത്വം നൽകുക. ഇന്ന് ചേർന്ന മുസ്‌ലിം ലീഗ് പ്രവർത്തക സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. എൽ.ഡി.എഫിനെതിരെ കടുത്ത വിമർശനമാണ് പ്രവർത്തക സമിതി യോഗത്തിൽ ഉയർന്നത്. എൽ.ഡി.എഫിന് മുൻതൂക്കം കിട്ടിയത് അവിശുദ്ധ കൂട്ട് കെട്ടിനെ തുടർന്നാണെന്ന് മുസ്‌ലിം ലീഗ് ആരോപിച്ചു.

തെരഞ്ഞെടുപ്പിൽ ഇടത്, എസ്ഡി.പി.ഐ, ബി.ജെ.പി സഖ്യമുണ്ടായിരുന്നു. എസ്ഡി.പി.ഐ കൂടുതൽ സീറ്റ് പിടിച്ചത് എൽ.ഡി.എഫ് പിന്തുണയിലാണ്. ഇത് സംബന്ധിച്ച ലിസ്റ്റ് പുറത്തുവിടാൻ തയ്യാറാണെന്ന് പി. കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വെൽഫെയർ പാർട്ടിയുമായും എൽ.ഡി.എഫ് തെരഞ്ഞെടുപ്പിൽ സഹകരിച്ചു. ഇരുട്ടിന്‍റെ മറവിൽ ഇടത് പക്ഷവും നീക്കുപോക്കുകൾ ഉണ്ടാക്കി. മതേതര കാഴ്‌ചപ്പാടിൽ ലീഗ് ഒരിക്കലും ഒത്തു തീർപ്പ് നടത്തില്ല. വിട്ടു വീഴ്ച ചെയ്യുകയാണ് ലീഗിന്‍റെ ശൈലി. വിഭാഗീയത വളർത്തി രക്ഷപ്പെടാം എന്ന് ആരും കരുതേണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
