
കാസർകോട്: കാസർകോട് തെക്കിലിൽ ടാറ്റാ ഗ്രൂപ്പ് നിർമ്മിക്കുകയും സംസ്ഥാന സർക്കാറിന് കൈമാറുകയും ചെയ്ത ആശുപത്രി എൻഡോസൾഫാൻ ദുരിത ബാധിതരുടെ ചികിത്സയ്ക്കായി ഉപയോഗപ്പെടുത്തണം എന്നാവശ്യപ്പെട്ട് ഇരകൾ സുപ്രീം കോടതിയെ സമീപിച്ചു.
കോവിഡ് ചികിത്സക്കായി ഉപയോഗപ്പെടുത്തിയിരുന്ന ടാറ്റാ ആശുപത്രി പിന്നീട് അടച്ചിടുകയായിരുന്നു.

എൻഡോസൾഫാൻ ഇരകളുടെ ദീർഘകാല ചികിത്സയ്ക്കായി ജില്ലയിൽ പ്രത്യേക ആശുപത്രി ഇല്ലാത്തതിനാൽ ടാറ്റാ ആശുപത്രി എൻഡോസൾഫാൻ ദുരിത ബാധിതർക്കായി ഉപയോഗപ്പെടുത്തണം എന്നാണ് ഇരകളുടെ ആവശ്യം.
അതിനിടെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് നിലവിൽ നൽകി വരുന്ന പരിചരണത്തിൻ്റെ വിശദാംശങ്ങൾ അറിയിക്കാൻ സുപ്രീം കോടതി കേരള സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തെക്കിൽ ഗ്രാമത്തിലെ അഞ്ചേക്കർ സ്ഥലത്ത് ടാറ്റാ നിർമ്മിച്ച നൽകിയ ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റുൾപ്പെടെ ആധുനിക സംവിധാനങ്ങൾ ഉള്ളതായും 551 കിടക്കകൾ സജ്ജീകരിച്ചിട്ടുണ്ടെന്നും, എത്തിച്ചേരാൻ റോഡ് സൗകര്യങ്ങളുണ്ടെന്നും ഹരജിയിൽ പറഞ്ഞു.
