
സാംസ്കാരിക ദേശീയത അടിസ്ഥാനമാക്കി ഏകാത്മ മാനവദർശനം ആദർശമാക്കി ഭാരതീയ ജനതാ പാർട്ടി പിറവിയെടുത്തിട്ട് ഇന്ന് 42 വർഷം. ഈ മഹത്തായ പ്രസ്ഥാനത്തിൻ്റെ ഒരു എളിയ പ്രവർത്തകനാവാൻ സാധിച്ചതിൽ അഭിമാനം, സന്തോഷമെന്ന് ബി.ജെ. പി വക്താവ് സന്ദീപ് ജി. വാര്യർ.
ബി.ജെ.പി സ്ഥാപക ദിനമായ ഇന്ന് ഫേസ്ബുക്കിലൂടെയാണ് സന്ദീപ് ജി. വാര്യർ സന്തോഷം പങ്കുവെച്ചത്. കുടുംബാധിപത്യ രാഷ്ട്രീയത്തിന് കനത്ത പ്രഹരമാണ് ബി.ജെ.പി ഏല്പിച്ചതെന്നും, ഇന്ന് ഇന്ത്യയിൽ ജനങ്ങളുടെ രാഷ്ട്രീയ പാർട്ടി ബി.ജെ.പി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

സന്ദീപ് വാര്യർ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം:
1980 ഏപ്രിൽ ആറ്. ഇന്ത്യൻ രാഷ്ട്രീയ ഭൂമികയിലേക്കൊരു നവജാത ശിശു പിറന്നു വീണു. മുംബൈ നഗരത്തിലെ സമ്മേളന വേദിയിൽ വച്ച് അതിനൊരു പേര് നൽകി . ഭാരതീയ ജനതാ പാർട്ടി. നോസ്ട്രഡാമസിനെ അനുസ്മരിപ്പിക്കുമാറ് അടൽ ജി സമ്മേളന വേദിയിൽ പ്രവചിച്ചു ” ഇരുൾ മായും സൂര്യനുദിക്കും പൊൻ താമര വിരിയും. നാല്പത്തിരണ്ടു വർഷങ്ങൾക്കിപ്പുറം ഒന്നല്ല ഒരായിരം പൊൻ താമരകൾ വിരിയിച്ച് ലോകത്തിലെ ഏറ്റവും കരുത്തുറ്റ ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനമായി ബി.ജെ.പി മാറി.
കുടുംബാധിപത്യ രാഷ്ട്രീയത്തിന് കനത്ത പ്രഹരമാണ് ബി.ജെ.പി ഏല്പിച്ചത്. ഇന്ന് ഇന്ത്യയിൽ ജനങ്ങളുടെ രാഷ്ട്രീയ പാർട്ടി ബി.ജെ.പി മാത്രമാണ് . കാശ്മീരിൽ അബ്ദുള്ളമാരുടെ കുടുംബ പാർട്ടി , ഹരിയാനയിൽ ചൗത്താലമാരുടെ, മഹാരാഷ്ട്രയിൽ പവാറിൻ്റെ , താക്കറെമാരുടെ , ആന്ധ്രയിൽ നായിഡുവിൻ്റെ , തെലങ്കാനയിൽ റാവുവിൻ്റെ , തമിഴ്‌നാട്ടിൽ കരുണാനിധിയുടെ , ബംഗാളിൽ മമതയുടെ , ഒഡീഷയിൽ പട്നായിക്കുമാരുടെ , കർണാടകയിൽ ദേവഗൗഡയുടെ , കേരളത്തിൽ പിണറായി വിജയൻ്റെ, കോൺഗ്രസ്സിൽ സോണിയയുടെ … കുടുംബാധിപത്യമാണ് അതാത് പാർട്ടികളിലെങ്കിൽ ബി.ജെ.പി മാത്രമാണ് ജനങ്ങളിൽ നിന്ന് ഉയർന്ന് വന്നവർ നയിക്കുന്ന പാർട്ടി.
അതെ ബി.ജെ.പിയാണ് ജനങ്ങളുടെ പാർട്ടി. ഇന്ന് ബി.ജെ.പിക്ക് നാല്പത്തിരണ്ടാം പിറന്നാൾ ദിനം. ഈ മഹത്തായ പ്രസ്ഥാനത്തിൻ്റെ ഒരു എളിയ പ്രവർത്തകനാവാൻ സാധിച്ചതിൽ അഭിമാനം , സന്തോഷം.
