
മലപ്പുറം: മുൻ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു. 70 വയസായിരുന്നു. തിരൂരങ്ങാടി, താനൂർ എം.എൽ.എയായിരുന്നു. 2004ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിലാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായി പ്രവർത്തിച്ചത്. 1992ലെ ഉപതെരഞ്ഞെടുപ്പിൽ താനൂരിൽ നിന്നും 1996ലും 2001ൽ തിരൂരങ്ങാടിയിൽ നിന്നുമാണ് കുട്ടി അഹമ്മദ് കുട്ടി എം.എൽ.എ ആയത്.
നേരത്തെ, വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു. കഴുത്തിന് ഗുരുതരമായി പരിക്കേറ്റതോടെ സജീവ രാഷ്ട്രീയത്തിൽ നിന്ന് പിൻമാറിയ അദ്ദേഹം പ്രാദേശിക തലത്തിൽ ഇടപെടലുകൾ നടത്തി തൻ്റെ രാഷ്ട്രീയ ജീവിതം തുടർന്നിരുന്നു. പ്രാദേശികമായി ഉയർന്നുവന്ന നേതാവായതിനാൽ കുട്ടി അഹമ്മദ് കുട്ടി മത്സ്യത്തൊഴിലാളികളേയും മറ്റു തൊഴിലാളികളേയും എന്നും ചേർത്തുനിർത്തുന്ന മനസ്സിന് ഉടമയായിരുന്നു.1953ൽ മലപ്പുറത്താണ് കുട്ടി അഹമ്മദ് കുട്ടിയുടെ ജനനം. ബിരുദ പഠനത്തിന് ശേഷമാണ് രാഷ്ട്രീയം തിരഞ്ഞെടുത്തത്. താനൂരിലെ മണ്ഡലം പ്രസിഡന്റായതോടെ നേതൃനിരയിലേക്ക് എത്തി. മുസ്ലിം ലീഗിൻ്റെ തൊഴിലാളി സംഘടനയായ എസ്.ടി.യു നേതൃത്വത്തിലാണ് കൂടുതലായും ഉണ്ടായിരുന്നത്. എസ്.ടി.യു മലപ്പുറം ജില്ല പ്രസിഡന്റ്, തിരൂർ എം.എസ്.എം പോളിടെക്‌നിക് ഗവേർണിങ് ബോഡി ചെയർമാൻ തുടങ്ങിയ പദവികൾ വഹിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്തിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായിരുന്നു.
