
ന്യൂഡൽഹി: പ്രതിപക്ഷ സംഖ്യമായ ഇന്ത്യാ മുന്നണിയുടെ അവിശ്വാസ പ്രമേയത്തിൽ ലോക്സഭയിൽ മറുപടി പ്രസംഗവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ടാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. എന്നാൽ, പ്രതിപക്ഷത്തെ പരിഹസിച്ചും കേന്ദ്ര സർക്കാരിൻ്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുമാണ് പ്രധാനമന്ത്രി മറുപടി പ്രസംഗം ആരംഭിച്ചത്.
സർക്കാരിനെ പിന്തുണച്ച ജനങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ട് തുടങ്ങിയ മോദി 2024ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ മുൻകാല റെക്കോർഡുകൾ തകർത്ത് അധികാരത്തിൽ തുടരുമെന്നും പറഞ്ഞു.
പ്രതിപക്ഷത്തിൻ്റെ അവിശ്വാസ പ്രമേയം തങ്ങൾക്ക് ശുഭസൂചനയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷത്തിൻ്റെ അവിശ്വാസ പ്രമേയത്തോടെ ജനങ്ങൾ അവരോടുള്ള അവിശ്വാസം പ്രഖ്യാപിച്ച് കൂടുതൽ സീറ്റുകൾ നൽകി എൻ.ഡി.എയെ വിജയിപ്പിച്ചു. 2024ലും എൻ.ഡി.എ അധികാരത്തിൽ തുടരാൻ പ്രതിപക്ഷം തീരുമാനിച്ചിരിക്കുക ആണെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ ജനങ്ങൾ പ്രതിപക്ഷത്തെ ഇങ്ങോട്ട് അയച്ചത് ഒരു ലക്ഷ്യത്തോടെയാണ്. എന്നാൽ നിസാര രാഷ്ട്രീയം നടത്തി പ്രതിപക്ഷം അവരെ ചതിക്കുകയാണെന്നും മോദി.
പ്രതിപക്ഷത്തിന് പ്രത്യേക വരദാനം ലഭിച്ചിട്ടുണ്ട്. ആർക്ക് എന്ത് ദോഷം ആഗ്രഹിച്ചാലും അവർക്ക് നല്ലത് സംഭവിക്കും എന്നതാണത്. ഇരുപത് വർഷമായി പ്രതിപക്ഷം തന്നെ അപമാനിച്ചു കൊണ്ടിരിക്കുകയാണ്. പ്രതിപക്ഷത്തിൻ്റെ അപമാനം തനിക്ക് മരുന്നായാണ് ഫലിക്കുന്നത്.
ഇന്ത്യയിലെ ജനങ്ങൾക്ക് കോൺഗ്രസിനെ അവിശ്വാസമാണ്. 1962ൽ തമിഴ്‌നാട്ടിൽ കോൺഗ്രസ് വിജയിച്ചപ്പോൾ തമിഴ്‌നാട്ടിലെ ജനങ്ങൾ കോൺഗ്രസിന് അവിശ്വാസ പ്രമേയം നൽകി. 1972 ൽ ബംഗാളിൽ അവർ ജയിച്ചപ്പോഴും കോൺഗ്രസിന് ജനങ്ങൾ അവിശ്വാസം നൽകി.
മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി പാർലമെന്‍റിൽ പ്രസ്താവന നടത്തണമെന്ന ആവശ്യം പ്രതിപക്ഷം നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. നിലവിലെ സാഹചര്യത്തിൽ അവിശ്വാസ പ്രമേയം പാസായില്ലെങ്കിലും ശക്തി തെളിയിക്കുകയാണ് ഇന്ത്യാ മുന്നണി ലക്ഷ്യമിടുന്നത്.
