
തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥൻ മരിച്ച സംഭവത്തില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്ക് ശേഷവും സി.ബി.ഐക്ക് കേസ് സംബന്ധിക്കുന്ന രേഖകള്‍ കൈമാറാതിരുന്ന സംഭവത്തില്‍ നടപടിയെടുത്ത് സര്‍ക്കാര്‍.
സി.ബി.ഐ അന്വേഷണത്തിനുള്ള വിജ്ഞാപനം ഈമാസം ഒമ്പതിന് ഇറക്കിയിരുന്നു. എന്നാല്‍ പ്രോഫോമ റിപ്പോര്‍ട്ട് അഥവാ കേസിന്‍റെ മറ്റ് വിശദാംശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പ് നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തില്‍, ആഭ്യന്തര വകുപ്പിലെ എം- സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥരെയാണ് സസ്പെണ്ട് ചെയ്‌തത്.

ഇതുസംബന്ധിച്ച ഉത്തരവും സര്‍ക്കാര്‍ ഇറക്കി. രേഖകള്‍ കൈമാറാൻ വൈകിയ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ റിപ്പോര്‍ട്ട് തേടിയതിൻ്റെ തുടർച്ചയായാണ് നടപടി.
ആഭ്യന്തര വകുപ്പിലെ എം.സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി പ്രശാന്ത, സെക്ഷൻ ഓഫീസര്‍ ബിന്ദു, ഓഫീസ് അസിസ്റ്റണ്ട് അഞ്ജു എന്നിവരെയാണ് സസ്പെണ്ട് ചെയ്‌തത്. ആഭ്യന്തര വകുപ്പിലെ എം- സെക്ഷനിലുള്ളവരാണ് രേഖകള്‍ കൈമാറേണ്ടത്. ഇതില്‍ വീഴ്‌ച വരുത്തിയതിനാണ് നടപടി.
