
കാസര്‍കോട് ജില്ലയില്‍ കൊറോണ നിയന്ത്രണം ലംഘിച്ച രണ്ട് പ്രവാസികളുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടാന്‍ തീരുമാനിച്ചതായി ജില്ലാ കലക്ടര്‍ ഡി. സജിത് ബാബു. ഇത്തരം ലംഘനമുണ്ടായാൽ ഇതേ നടപടി തുടരും. നിരീക്ഷണത്തിലിരിക്കെ ആരോഗ്യപ്രവര്‍ത്തകരുടെയും പോലീസിന്‍റെയും കണ്ണുവെട്ടിച്ച് പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്യുന്നുണ്ട്.

ഓരോ ടൗണിനും ഓരോ ഡി.വൈ.എസ്പിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് കാസര്‍കോട് എസ്. പി സാബു മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ജില്ലയില്‍ ബേക്കറികള്‍ തുറന്ന് പ്രവര്‍ത്തിക്കണം. ജ്യൂസോ, കോഫിയോ, ചായയോ അവിടെ പാചകം ചെയ്ത് നല്‍കരുത്. ബ്രേഡ്, ബണ്‍ തുടങ്ങിയ ആഹാര സാധനങ്ങള്‍ ലഭ്യമാക്കാനാണ് ഇതെന്നും കലക്ടര്‍ പറഞ്ഞു.
ജില്ലാ അതിര്‍ത്തി തിങ്കളാഴ്ച ബാരിക്കേഡുകള്‍ വച്ച് അടച്ചിരുന്നു. ജില്ലയില്‍ 38 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ വിജയ് സാഖറെയുടെ നേതൃത്വത്തില്‍ നാല് മുതിര്‍ന്ന പോലീസുകാരെയാണ് നിയന്ത്രണം നടപ്പാക്കാന്‍ കാസര്‍കോട് വിനിയോഗിച്ചിരിക്കുന്നത്.
