ബൈജൂസിന് ബി.സി.സി.ഐയുടെ പരാതിയില്‍ നോട്ടീസ്; സ്പോണ്‍സര്‍ഷിപ് തുകയായ 158 കോടി നല്‍കിയില്ല

  • Post category:national / news / sports
  • Reading time:1 min read
You are currently viewing ബൈജൂസിന് ബി.സി.സി.ഐയുടെ പരാതിയില്‍ നോട്ടീസ്; സ്പോണ്‍സര്‍ഷിപ് തുകയായ 158 കോടി നല്‍കിയില്ല

ന്യൂഡല്‍ഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ സ്പോണ്‍സര്‍ഷിപ് തുകയില്‍ 158 കോടി രൂപ നല്‍കിയില്ലെന്ന് കാണിച്ച്‌ ബി.സി.സി.ഐ സമര്‍പ്പിച്ച പരാതിയില്‍ എജ്യുടെക് സ്ഥാപനമായ ബൈജൂസിന് നോട്ടീസയച്ച്‌ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ (എൻ.സി.എല്‍.ടി).

രണ്ടാഴ്‌ചക്കകം മറുപടി നല്‍കണമെന്ന് കാണിച്ച്‌ നവംബര്‍ 28നാണ് ബൈജൂസിന് നോട്ടീസ് നല്‍കിയത്. മറുപടി ലഭിച്ച ശേഷം ബി.സി.സി.ഐയുടെ നിലപാടറിയിക്കാൻ ഒരാഴ്‌ച സമയം നല്‍കും. ഇതിന് ശേഷം ഡിസംബര്‍ 22ന് എൻ.സി.എല്‍.ടിയുടെ ബംഗളൂരു ആസ്ഥാനമായുള്ള രണ്ടംഗ ബെഞ്ച് കേസ് വീണ്ടും പരിഗണിക്കും.

നല്‍കാൻ ബാക്കിയുള്ള തുകയെ സംബന്ധിച്ച്‌ കഴിഞ്ഞ ജനുവരിയില്‍ ബൈജൂസിനോട് മറുപടി ആവശ്യപ്പെട്ടിരുന്നെന്ന് ബി.സി.സി.ഐ പരാതിയില്‍ പറഞ്ഞു. ബൈജൂസിന്‍റെ മാതൃകമ്പനിയായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിനെ എതിര്‍ കക്ഷിയാക്കിയാണ് ബി.സി.സി.ഐയുടെ പരാതി.

2019ലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ജേഴ്‌സി സ്പോണ്‍സറായി ബൈജൂസ് എത്തിയത്. ഇതിന് മുമ്പ് മൊബൈല്‍ നിര്‍മാതാക്കളായ ഓപ്പോ ആയിരുന്നു സ്പോണ്‍സര്‍മാര്‍. ഇത് കൂടാതെ ഐ.സി.സി (ഇന്‍റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍), ഫിഫ എന്നിവയുമായും ബൈജൂസിന് സ്പോണ്‍സര്‍ഷിപ് കരാറുണ്ടായിരുന്നു. എന്നാല്‍, കരാര്‍ പുതുക്കുന്നില്ലെന്ന് ഈ വര്‍ഷമാദ്യം ബൈജൂസ് ബി.സി.സി.ഐയെ അറിയിച്ചിരുന്നു. കമ്പനി സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെയാണിത്.

4000 ജീവനക്കാരെ പിരിച്ചുവിടാൻ ബൈജൂസ് ഈയിടെ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെ വിദേശ ധനസഹായ നിയമങ്ങള്‍ ലംഘിച്ചതിന് എൻഫോഴ്‌സ്‌മെണ്ട് ഡയറക്ടറേറ്റ് ബൈജൂസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്‌തിരിക്കുകയാണ്. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പണം കണ്ടെത്താനായി ബൈജൂസ് ഉടമയും മലയാളിയുമായ ബൈജു രവീന്ദ്രന്‍ വീടുകള്‍ പണയം വെച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

0Shares